അന്ന് പ്ലേഗ്, ഇന്ന് കോവിഡ്; ഇറ്റലിയിൽ ‘വൈൻ വിൻഡോകൾ’ വീണ്ടും വരുന്നു
Mail This Article
ഇറ്റലി ∙ മധ്യകാലഘട്ടത്തിൽ ഇറ്റലിയിൽ വ്യാപകമായി ഉണ്ടായിരുന്ന ‘വൈൻ വിൻഡോകൾ’ പുനരുജ്ജീവിപ്പിക്കുന്നു. കോവിഡ്19 വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ കർശന നിയന്ത്രണങ്ങളാണ് പരമ്പരാഗതമായ വൈൻ വിൻഡോകളുടെ തിരിച്ചുവരവിന് വഴിതുറക്കുന്നത്. മധ്യ ഇറ്റലിയിലെ തസ്‌കാനി റീജീയണിൽ 17-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന 150 ലേറെ വൈൻ വിൻഡോകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പലതും പതിറ്റാണ്ടുകളായി അടച്ചുപൂട്ടി സീൽ ചെയ്ത നിലയിലാണ്.
17-ാം നൂറ്റാണ്ടിൽ പ്ലേഗ് പടർന്നു പിടിച്ച സമയത്താണ് ഇത്തരം വൈൻ വിൻഡോകൾ പിറവിയെടുത്തത്. വൈൻ കച്ചവടക്കാർക്ക് ഉപഭോക്താക്കളുമായി മുഖാമുഖം സമ്പർക്കത്തിൽ വരാതെ ഇടപാടുകൾ നടത്താനുള്ള മാർഗ്ഗമായിരുന്നു വൈൻ വിൻഡോകൾ. നൂറ്റാണ്ടുകൾക്ക് ശേഷം ഇപ്പോൾ കൊറോണ പടർന്നു പിടിക്കുമ്പോൾ ചരിത്രത്തിന്റെ തനിയാവർത്തനംപോലെ വൈൻ വിൻഡോകൾ വീണ്ടും തുറക്കപ്പെടുന്നു.
തസ്‌കാനിയിലെ വൈൻ വിൻഡോ അസോസിയേഷനാണ് പുരാതനവും പരമ്പരാഗതവുമായ വൈൻ വിൻഡോസിന്റെ പുനരുജ്ജീവനത്തിന് നേതൃത്വം നൽകുന്നത്. കൊറോണാ സീസണിൽ ചെറിയ ജാലകങ്ങളിലൂടെ വൈൻ മാത്രമല്ല, ഐസ്ക്രീം, കോഫി, പുസ്തകങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവയുൾപ്പെടെ കൈമാറുന്നുണ്ടെന്ന് ഫ്ലോറൻസ് ആസ്ഥാനമായുള്ള സാംസ്കാരിക അസോസിയേഷൻ പറയുന്നു.