പാസഞ്ചർ ട്രെയിൻ പാളംതെറ്റി മൂന്നു മരണം, ഇടിമിന്നലിൽ വീടീനു തീപിടിത്തം
Mail This Article
ലണ്ടൻ∙ സ്കോട്ട്ലൻഡിൽ വേനൽമഴ സൃഷ്ടിച്ച വെള്ളപ്പൊക്കം കനത്ത നാശം വിതയ്ക്കുകയാണ്. അബർഡീൻഷെയറിലെ സ്റ്റോൺഹെവനിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ട്രെയിൻ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. നിരവധിപേർക്കു പരുക്കേറ്റു. അബർഡീനിൽനിന്നും ഗ്ലാസ്ഗോയിലേക്ക് വരികയായിരുന്ന 0638 നമ്പർ പാസഞ്ചർ ട്രെയിനാണ് അപകടത്തിൽ പെട്ടത്. പൊലീസും ഫയർഫോഴ്സും എമർജൻസി ആംബുലൻസ് സർവീസും എയർ ആംബുലൻസ് ടീമും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 01224319519 എന്ന ഹെൽപ്ലൈൻ നമ്പരിൽ നിന്നും അറിയാം.
സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനാളുകൾ അവധിക്കാലം ചെലവഴിക്കുന്ന സ്കോട്ട്ലൻഡിൽ പൊടുന്നനെയുണ്ടായ വേനൽമഴയിലും വെള്ളപ്പൊക്കത്തിലും കനത്ത ഇടിമിന്നലിലും മലയാളികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ ദുരിതത്തിലായി. വലിയ അപകടമാണ് നടന്നിരിക്കുന്നതെന്നും നിരവധി പേർക്ക് പരുക്കേറ്റതായും സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജൻ പറഞ്ഞു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.
കനത്ത ഇടിമിന്നലിൽ വീടിനു തീപിടിച്ച സംഭവവും ചൊവ്വാഴ്ച രാത്രി സ്കോട്ട്ലൻഡിലെ മേഴ്സെസൈഡിലുണ്ടായി. ബർമിംങ്ങാം ഷെഫീൽഡ് എന്നിവിടങ്ങളിലും ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ മൂന്നു ദിവസമായി 35 ഡിഗ്രിക്ക് മുകളിൽ ചൂട് തുടരുന്നതിനിടെയാണ് സ്കോട്ട്ലൻഡിൽ ചൊവ്വാഴ്ച രാത്രി ശക്തമായ മഴയും തണ്ടർ സ്റ്റോമും വെള്ളപ്പക്കത്തിനും ഗതാഗതക്കുരുക്കിനും വഴിവച്ചത്. വീടുകളിലും കാറിലും വെള്ളം കയറി. സെൻട്രൽ ആൻഡ് ഈസ്റ്റേൺ സ്കോട്ട്വൻഡ്. നോർത്ത് ലാനാക് ഷെയർ, പെർത്ത്ഷെയർ എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടുകൾ ഗതാഗതം തടസപ്പെടുത്തി. എം-8 മോട്ടോർ വേയിൽ ഗതാഗതം മണിക്കൂറുകളോളം നിലച്ചു. എഡിൻബറോ, ഹൈലാൻഡ് എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സർവീസും തകരാറിലായി. രാത്രി മുഴുവൻ ശക്തമായ ഇടിമിന്നൽ തുടർന്നു.
അബർഡീൻഷെയർ, ഡൺഡി തുടങ്ങിയ സ്ഥലങ്ങളിൽ സ്കോട്ടീഷ് എൺവയൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി ഫ്ലഡ് വാണിങ്ങ് പുറപ്പെടുവിച്ചു.
അപ്രതീക്ഷിതമായ മഴയും കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ച സ്കോട്ട്ലൻഡിൽ ഫയർസർവീസും പൊലീസും രക്ഷാദൌത്യത്തിലാണ്. ഇന്നും പല സ്ഥലങ്ങളിലും സമാനമായ സാഹചര്യം ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.