ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിലെ മലയാളികൾക്ക് ഓണസമ്മാനമായി ലഭിക്കുന്നത് കൊച്ചിയിലേക്ക് നേരിട്ടുള്ള നാലു വിമാന സർവീസുകൾ. സെപ്റ്റംബർ  നാലു മുതൽ 26 വരെ എല്ലാ ആഴ്ചയും കൊച്ചിയിൽ നിന്നു ലണ്ടൻ ഹീത്രൂവിലേക്കും തിരിച്ച് കൊച്ചിയിലേക്കുമാണ് എയർഇന്ത്യയുടെ പ്രത്യേക വിമാന സർവീസുകൾ. സെപ്റ്റംബറിലെ എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിൽനിന്നും ലണ്ടനിലേക്ക് പറക്കുന്ന വിമാനം പിറ്റേന്ന് ഹീത്രൂവിൽ നിന്നും കൊച്ചിയിലേക്ക് തിരിക്കും.

10 മണിക്കൂർ നീളുന്ന നോൺസ്റ്റോപ്പ് സർവീസുകളാണ് വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നത്. ഇത് വിജയകരമായാൽ ഒരു പക്ഷേ, ഭാവിയിൽ സ്ഥിരമായി ലണ്ടൻ-കൊച്ചി ഡയറക്ട് വിമാനസർവീസ് എന്ന ആശയം പ്രാവർത്തികമായേക്കും. ഏറെക്കാലമായി ബ്രിട്ടണിലെ മലയാളികൾ കാത്തിരുന്ന സ്വപ്നമാണ് താൽകാലികമായെങ്കിലും ഇപ്പോൾ സഫലമാകുന്നത്. 

 

മലയാളികൾക്ക് ഓണസമ്മാനമായി ലഭിച്ച ഈ പ്രത്യേക സർവീസുകളിലേക്ക് എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. 

 

സെപ്റ്റംബർ 4,11,18,25 തിയതികളിൽ കൊച്ചിയിൽനിന്നും ലണ്ടനിലേക്കും 5,12,19, 26 തിയതികളിൽ തിരിച്ച് കൊച്ചിയിലേക്കുമാണ് സർവീസുകൾ. 

 

ലോക്ക്ഡൌൺ ആരംഭിച്ചതുമുതൽ നാട്ടിൽ പോകാൻ കഴിയാതെ വിഷമിക്കുന്ന ബ്രിട്ടീഷ് മലയാളികൾക്കും. അവധിക്കും മറ്റും നാട്ടിൽപോയി മടങ്ങിയെത്താൻ കഴിയാത്തവർക്കും ഈ പ്രത്യേക വിമാനങ്ങൾ വലിയ അനുഗ്രഹമാകും. ബ്രിട്ടനിൽ നഴ്സിങ് ജോലിക്ക് സെലക്ഷൻ ലഭിക്കുകയും ഫ്ലൈറ്റ് കിട്ടാത്തതിനാൽ ഭാവി അനിശ്ചിതത്വത്തിലാകുകയും ചെയ്ത നിരവധി നഴ്സുമാർക്കും ഇതു ലൈഫ് ലൈനായി മാറും. 

 

കൊച്ചിയിലേക്ക് നേരിട്ട് ഫ്ലൈറ്റ് എന്ന ആശയവും ആവശ്യവും ഒന്നര പതിറ്റാണ്ടായി ബ്രിട്ടണിലെ മലയാളികൾ ഉയർത്തുന്നതാണ്. കൺസർവേറ്റീവ് പാർട്ടി നേതാവും ബ്രിസ്റ്റൊളിലെ ബ്രാഡ്ലി സ്റ്റോക്ക് കൌൺസിൽ മുൻ മേയറുമായ ടോം ആദിത്യ, മുൻ മന്ത്രി അൽഫോൻസ് കണ്ണന്താനം, എംപി, സിയാൽ ചെയർമാൻ വി.ജെ.കുര്യൻ, എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസാൽ, ലണ്ടനിലെ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ചരൺജിത് സിംഗ്, റിട്ടയേർഡ് ഐ.എ.എസ് ഓഫിസർ എം.പി. ജോസഫ്, ലണ്ടനിൽ സോളിസിറ്ററായ ഷെയ്മ അമ്മൽ തുടങ്ങിയവരുടെ മാസങ്ങൾ നീണ്ട ശ്രമഫലമായാണ് കൊച്ചിയിലേക്കുള്ള ഡയറക്ട് സർവീസ് ഇപ്പോൾ പ്രാവർത്തികമാകുന്നത്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com