കോവിഡ് കേസുകൾ കുതിച്ചുകയറി ബ്രിട്ടൻ, തിങ്കളാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
Mail This Article
ലണ്ടൻ∙ എല്ലാം തുറന്ന് ഒടുവിൽ സ്കൂളുകൾ വരെ തുറന്നതോടെ ബ്രിട്ടനിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുകയാണ്. തുടർച്ചയായ നാലാം ദിവസമാണ് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം രണ്ടായിരത്തിനു മുകളിൽ തുടരുന്നത്. രാജ്യത്തെയാകെ, ശരാശരി മരണനിരക്ക് പ്രതിദിനം പത്തിൽ താഴെയാണെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ആശങ്കാജനകമായിരിക്കുകയാണ്., ഇന്നലെ ബ്രിട്ടനിലാകെ കോവിഡ് മൂലം മരിച്ചത് എട്ടുപേരാണ്. എന്നാൽ പുതുതായി രോഗികളായത് 2,659 പേരും. കർശന നിയന്ത്രണങ്ങളിലൂടെ വരുതിയിലാക്കിയ കോവിഡിന്റെ, രണ്ടാംവരവ് വ്യക്തമാക്കുന്ന കണക്കുകളാണിവ.
കോവിഡ് കേസുകൾ കുടുന്ന സാഹചര്യത്തിൽ മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർഥിച്ചു. തിങ്കളാഴ്ച മുതൽ സാമൂഹിക ഇടപെടലുകൾക്ക് സർക്കാർ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. 30 പേർക്കുവരെ കൂട്ടംകൂടാനും ആഘോഷങ്ങൾ നടത്താനും നൽകിയിരുന്ന അനുമതി റദ്ദാക്കി. തിങ്കളാഴ്ച മുതൽ വ്യത്യസ്ത വീടുകളിൽനിന്നാണെങ്കിൽ പരമാവധി ആറുപേർക്കു മാത്രമേ കൂട്ടം കൂടാനും പരസ്പരം ഇടപഴകാനും അനുമതിയുള്ളൂ. ഇത് ലംഘിച്ചാൽ അറസ്റ്റും പിഴയും ഉൾപ്പെടെയുളള നടപടികൾ നേരിടേണ്ടി വരും. ജോലി സ്ഥലങ്ങളിൽ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ഒരു മീറ്റർ സാമൂഹിക അകലം കർശനമായും പാലിക്കണം. പുതിയ നിയന്ത്രണങ്ങൾ മറ്റൊരു ലോക്ക്ഡൗണിന്റെ തുടക്കമയി കാണരുതെന്നും മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കാനുള്ള മുൻകരുതൽ മാത്രമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഒരുലക്ഷം പേരിൽ 12.5 ശതമാനമായിരുന്നു കഴിഞ്ഞാഴ്ചയിലെ ബ്രിട്ടനിലെ രോഗവ്യാപന നിരക്ക്. ഈയാഴ്ച മധ്യത്തോടെ ഇത് 19.7 ശതമാനമായി ഉയർന്നു. ഇതാണ് കടുത്ത നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്.