ജര്‍മനിയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മലയാളി മൽസരിക്കുന്നു
Mail This Article
ബര്‍ലിന്‍ ∙ സ്വദേശത്തായാലും വിദേശത്തായാലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മലയാളി എന്നും സന്നദ്ധമാണ്. അതുകൊണ്ടുതന്നെ ജര്‍മനിയിലെ മലയാളി സമൂഹത്തില്‍, ബിസിനസ് രംഗത്ത് പ്രത്യേകിച്ച് ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ തനതായ വ്യക്തമുദ്രപതിപ്പിച്ച വ്യക്തി, ഓള്‍ഡ്ഏജ് ഹോമുകള്‍, മെഡിക്കല്‍ സെന്‍ററുകള്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍ തുടങ്ങിയ മേഖലയില്‍ നിറസാന്നിദ്ധ്യമായ സാംസ്കാരിക പ്രവര്‍ത്തകന്‍, സംഘാടകന്‍, സംഘടനപ്രവര്‍ത്തകന്‍, ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ തല്‍പ്പരന്‍, നല്ലൊരു വോളിബോള്‍ താരം അങ്ങനെ നിരവധി വിശേഷണങ്ങളുള്ള ജോളി തടത്തില്‍ ഇപ്പോള്‍ ജര്‍മനിയിലെ രാഷ്ട്രീയ അങ്കത്തട്ടില്‍ മാറ്റുരയ്ക്കുകയാണ്.
സെപ്റ്റംബര്‍ 13 ന് ഞായറാഴ്ച നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ഷ്വെല്‍മ് നഗരത്തില്‍ സ്വതന്ത്ര ഡെമോക്രാറ്റിക് പാര്‍ട്ടി (എഫ്ഡിപി) യുടെ സ്ഥാനാർഥിയായി കൗണ്‍സിലര്‍ സ്ഥാനത്തേക്കാണു ജോളി തടത്തില്‍ മല്‍സരിയ്ക്കുന്നത്. മാസ്റ്റര്‍ ബിരുദധാരിയായ ജോളി തടത്തില്‍ ഫെഡറല്‍ ബാങ്കിലെ ഉദ്യോഗം രാജിവെച്ചാണ് 1980 ല്‍ ജര്‍മനിയിലേയ്ക്ക് കുടിയേറുന്നത്. തുടര്‍ന്നുള്ള പരിശ്രമത്തില്‍ നഴ്സിങ് മാനേജ്ന്‍റെില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം നിരവധി വിഷയങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്. ഗര്‍ഷോം അവാര്‍ഡ്, യുകെയിലെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ 2019 ലെ പ്രവാസിരത്ന പുരസ്ക്കാരവും നേടിയിട്ടുണ്ട്. ചാന്‍സലര്‍ മെര്‍ക്കലിന്‍റെ പാര്‍ട്ടിയായ സിഡിയു, എസ്പിഡി, ഗ്രീന്‍ എന്നീ പാര്‍ട്ടികളുടെ സ്ഥാനാർഥികളോടാണ് മൂവാറ്റുപുഴ സ്വദേശിയായ ജോളി തടത്തില്‍ ഏറ്റുമുട്ടുന്നത്. മേഴ്സിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.