ഇറ്റലിയിലെ സ്കൂളുകൾ വീണ്ടും തുറന്നു; ആദ്യ ദിനം എത്തിയത് 5.6 ദശലക്ഷം വിദ്യാർഥികൾ
Mail This Article
ഇറ്റലി ∙ കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് നാലിന് അടച്ച ഇറ്റലിയിലെ സ്കൂളുകൾ ആറു മാസങ്ങൾക്കുശേഷം വീണ്ടും തുറന്നപ്പോൾ ആദ്യ ദിവസം 5.6 ദശലക്ഷം വിദ്യാർഥികൾ ഹാജരായി. രാജ്യത്തെ വിവിധ റീജിയണുകളിലെ സ്കൂളുകളിൽനിന്ന് 8.3 ദശലക്ഷം കുട്ടികളാണ് സ്കൂളിൽ എത്തേണ്ടിയിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ എത്തിത്തുടങ്ങുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
നീണ്ട അവധിക്കുശേഷമെത്തിയ വിദ്യാർഥികളെ ബലൂണുകളും തോരണങ്ങളുമായി കരഘോഷത്തോടെയാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ, പഴയതിൽനിന്ന് വ്യത്യസ്തമായി സജ്ജീകരിച്ച സ്കൂൾ സാഹചര്യങ്ങളാണ് കുട്ടികളെ കാത്തിരുന്നത്. അകത്തു കടക്കാനും പുറത്തിറങ്ങാനും വ്യത്യസ്ത വാതിലുകൾ, ഒരാൾക്കു മാത്രമായുള്ള ഡസ്കുകൾ, സാമൂഹിക അകലം പാലിക്കൽ, മാസ്കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവ അവർക്ക് പുതുമയായി.
രാജ്യത്തിന്റെ വടക്കൻ മേഖലയിലെ ചില സ്കൂളുകൾ സെപ്റ്റംബർ ഏഴിനുതന്നെ തുറന്നിരുന്നു. സർദിനിയയിലെ സ്കൂളുകൾ 22 നും തെക്കൻ മേഖലകളിലെ ചില സ്കൂളുകൾ 24 നുമാണ് തുറക്കുക. നിലവിലെ പ്രത്യേക സാഹചര്യത്തിൽ പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും എല്ലാവരും ഉത്തരവാദിത്തത്തോടെ തങ്ങളുടെ കടമ നിർവഹിച്ചാൽ സർക്കാരിന്റെ പ്രതിരോധതന്ത്രം ഫലം കാണുമെന്നും വിദ്യാഭ്യാസമന്ത്രി ലൂസിയ അസോളിന പറഞ്ഞു.