ഇറ്റലിയിൽ വിദ്യാർഥികൾ ഉപേക്ഷിക്കുന്ന മാസ്ക്കുകൾ പ്രകൃതിക്ക് ഭീഷണിയാകുമെന്ന് ഭീതി
Mail This Article
ഇറ്റലി ∙ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആറുമാസത്തെ അടച്ചുപൂട്ടലിനുശേഷം ഇറ്റലിയിലെ സ്കൂളുകൾ വീണ്ടും തുറന്നതോടെ ഓരോ ദിവസവും സ്കൂൾ വിദ്യാർഥികൾ ഉപേക്ഷിക്കുന്ന മാസ്കുകൾ പ്രകൃതിക്ക് ഭീഷണിയാകുമെന്ന ഭീതിയിലാണ് പരിസ്ഥിതി സ്നേഹികൾ. നിലവിലെ സാഹചര്യത്തിൽ സ്കൂളുകളിൽനിന്ന് ഓരോ ദിവസവും ദശലക്ഷക്കണക്കിന് ഡിസ്പോസിബിൾ മാസ്കുകൾ പുറന്തള്ളപ്പെടാനാണ് സാധ്യത.
ഉപയോഗശേഷം ഇവ അലക്ഷ്യമായി പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടാനുള്ള സാധ്യത ഉണ്ടാവരുതെന്ന് വേൾഡ് വൈൽഡ്ലൈഫ് ഫണ്ടിന്റെ (ഡബ്യൂഡബ്യൂഎഫ്) ഇറ്റാലിയൻ ശാഖ കുട്ടികളോട് ആവശ്യപ്പെട്ടു. റോമിന് വടക്കുള്ള ബ്രചാനോ തടാകത്തിൽ ഒഴുകിനടക്കുന്ന മാസ്കുമായി കളിക്കുന്ന അരയന്നക്കുഞ്ഞുങ്ങളുടെ ചിത്രത്തോടൊപ്പം, ഡബ്യൂഡബ്യൂഎഫ് ഇറ്റാലിയയുടെ ട്വിറ്റർ പേജിലാണ് അധികൃതർ ഈ അപകട സാഹചര്യത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിയിട്ടുള്ളത്.
റോഡരികിലും പൊതുസ്ഥലത്തുമൊക്കെ അലക്ഷ്യമായി ഉപേക്ഷിക്കുന്ന മാസ്കുകളും കയ്യുറകളും മഴയിൽ ഒഴുകി ജലാശയങ്ങളിൽ എത്തിപ്പെടാനുള്ള സാഹചര്യങ്ങൾ ഏറെയാണ്. ഇത് പ്രകൃതിക്കും ജലജീവികൾക്കും കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പ്രകൃതി സ്നേഹികളുടെ വിലയിരുത്തൽ. പൊതുസ്ഥലത്ത് മാസ്കുകൾ ഉപേക്ഷിക്കുന്നവർക്ക് ഇറ്റാലിയൻ സർക്കാർ 500 യുറോ പിഴ നിശ്ചയിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകെ, ഉപേക്ഷിക്കപ്പെട്ട മാസ്കുകളും കയ്യുറകളും പതിവു കാഴ്ചയാണ്.