വവ്വാലുകളുടെ സുരക്ഷയ്ക്ക് 13.92 കോടി രൂപയുടെ പാലം നിർമ്മിച്ച് ജർമൻ റയിൽവേ
Mail This Article
സൂറിക്∙ വവ്വാലുകളെ രക്ഷിക്കാൻ വേണ്ടി മാത്രം 16 ലക്ഷം യൂറോ (13.92 കോടി രൂപ) മുടക്കി പാലം നിർമ്മിച്ചിരിക്കുകയാണ് ജർമൻ റയിൽവേ എന്ന ഡൊയിഷെ ബാൻ. ബാസൽ - കാൾസ്റുഹെ പാതയിൽ മ്യുൾഹൈമിലാണ് വവ്വാലുകളെ മാത്രം ഉദ്ദേശിച്ചുള്ള പാലം. നിലവിലുള്ള രണ്ട് വരി പാളങ്ങൾ മുറിച്ചു പറക്കുന്നത് തന്നെ വവ്വാലുകൾക്കിവിടെ മരണക്കെണിയാണ്. ഇവിടെ നിർമ്മാണം നടക്കുന്ന നാല് വരി പാതയുടെ ഭാഗമായാണ് വവ്വാലുകൾക്കായി പാലം നിർമ്മിച്ചു നൽകിയത്.
ഒൻപത് തരം വവ്വാൽ ഇനങ്ങളുടെ ആവാസ പ്രദേശത്തുകൂടെയാണ് റെയിൽ പാത കടന്നുപോകുന്നത്. ഓരോ ഇനത്തിലെയും നൂറ് മുതൽ 800 വരെ വവ്വാലുകൾ ഈ പ്രദേശത്തുണ്ടെന്നാണ് കണക്കുകൾ. അതീവ വംശനാശ ഭീഷണിയിലുള്ള വവ്വാൽ ഇനങ്ങളും ഇതിൽ ഉൾപ്പെടുന്നു. റൈൻതാൽ മേഘലയിൽ നിന്നും ബ്ളാക് ഫോറസ്‌റ്റിലേക്കുള്ള പ്രയാണത്തിൽ വവ്വാലുകൾ കടന്നുപോകുന്നതും ഈ റെയിൽപാത താണ്ടിയാണ്. ഇവയുടെ സംരക്ഷണം കണക്കിലെടുത്തു വവ്വാലുകൾക്ക് വേണ്ടി മാത്രമായി മേൽപാലം നിർമ്മിക്കണമെന്ന നിബന്ധനയോടെയായിരുന്നു, പരിസ്ഥിതിവകുപ്പിന്റെ അനുമതി നാലുവരി പാതയ്ക്ക് ലഭിച്ചത്.
31 മീറ്റർ നീളത്തിലും, 11 മീറ്റർ വീതിയിലും, എട്ട് മീറ്റർ ഉയരത്തിലും പൂർത്തിയായ പാലത്തിലേക്ക് വാഹന പാതയില്ല. ആകെയുള്ളത് നടപ്പുവഴികൾ മാത്രം. പരിസ്ഥിതി സംരക്ഷണത്തിനായി നിർമ്മിച്ച ഈ പാലം ഡൊയിഷെ ബാനിൻറെ ഈ സ്രേണിയിലെ ഏറ്റവും പണം മുടക്കിയ പദ്ധതിയുമാണ്. പണി പൂർത്തിയാവുമ്പോൾ പാലത്തിന്റെ കവാടങ്ങളിലും,വശങ്ങളിലും ചെടികളും, ചെറു മരങ്ങളും പിടിപ്പിച്ചു ട്രെയിനുകൾക്ക് മേലെ സുരക്ഷിതമായി പറക്കാൻ വവ്വാലുകൾക്കായി ഒരു സമ്പൂർണ ഹരിത പാലം തന്നെ ഡൊയിഷെ ബാൻ തീർക്കും.