രണ്ടാം ലോക്ക്ഡൗൺ അനിവാര്യമെന്ന് വിദഗ്ധർ,പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കാത്ത് ബ്രിട്ടൻ
Mail This Article
ലണ്ടൻ∙ കോവിഡ് വീണ്ടും അനിയന്ത്രിതമായി വ്യാപിക്കുന്ന ബ്രിട്ടനിൽ രണ്ടാമതൊരു ലോക്ക്ഡൗൺ അനിവാര്യമാണെന്ന് വിദഗ്ധർ. രാജ്യത്തിന്റെ സ്ഥിതി ആപത്ഘട്ടത്തിലാണെന്നും ലോക്ക്ഡൗൺ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, ആശുപത്രി അഡ്മിഷനുകൾ ഇത്തരത്തിൽ തുടർന്നാൽ മറ്റൊരു ലോക്ക്ഡൌൺ ഒഴിവാക്കാനാകില്ലെന്നും പ്രധാനമന്ത്രിയുടെ സയന്റിഫിക് അഡ്വൈസർമാരിൽ ഒരാളായ പ്രഫ. പീറ്റർ ഹോർബി വ്യക്തമാക്കി. രോഗവ്യാപനവും മരണനിരക്കും കൂടിവരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കനത്ത നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് രണ്ടാമത് ഒരു ലോക്ക്ഡൗൺ അനിവാര്യമായേക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
മൂന്നു തലത്തിൽ നടപ്പിലാക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് രണ്ടാം രോഗവ്യാപനത്തെ തടയാൻ സർക്കാർ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഇന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിക്കും.
രോഗവ്യാപനത്തിന്റെ നിരക്ക് വ്യക്തമാക്കുന്ന ആർ നമ്പർ ബ്രിട്ടനിൽ ഇപ്പോൾ 1.2നും 1.5നും മധ്യേയാണ്. ശനിയാഴ്ച മാത്രം രോഗികളായത് 15,166 പേരാണ് മരണസംഖ്യ 81ഉം.
ലിവർപൂൾ നോട്ടിംങ്ങാം തുടങ്ങിയ സ്ഥലങ്ങളിൽ ഒരുലക്ഷത്തിൽ 600 പേർ വീതം രോഗികളാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആശങ്കാജനകമായ ഈ സ്ഥിതി നിയന്ത്രിക്കാൻ ലോക്ക്ഡൗൺ മാത്രമാണ് പ്രതിവിധിയെന്ന് അഭിപ്രായപ്പെടുന്ന വിദഗ്ധർ ഏറെയാണ്. എന്നാൽ സ്കൂളുകളും ഓഫിസുകളും അടച്ചും, പൊതു ഗതാഗതത്തിന് വിലക്കേർപ്പെടുത്തിയുമുള്ള സമ്പൂർണ ലോക്ക്ഡൗണിനോട് സർക്കാരിന് യോജിപ്പില്ല. ഇപ്പോൾ തന്നെ തകരാറിലായ സമ്പത്ത് വ്യവസ്ഥയെ തച്ചുടയ്ക്കുന്നതാകും മറ്റൊരു ലോക്ക്ഡൗണിനുള്ള തീരുമാനമെന്ന തിരിച്ചറിവാണ് ഇതിൽനിന്നും സർക്കാരിനെ പിന്നോട്ടു വലിക്കുന്നത്