കോവിഡ്: കൂടുതൽ സ്ഥാപനങ്ങൾക്കു പൂട്ടുവീഴുന്നു, ഓരോ ആഴ്ചയും തൊഴിൽ രഹിതരാകുന്നത് പതിനായിരങ്ങള്
Mail This Article
ലണ്ടൻ ∙ കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ പൂട്ടുവീഴുന്ന സ്ഥാപനങ്ങളുടെ എണ്ണം അനുദിനം കൂടിവരികയാണ്. യൂറോപ്പിൽ ഓരോ ആഴ്ചയും തൊഴിൽ രഹിതരായി മാറുന്നത് പതിനായിരങ്ങളാണ്. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങൾ നിരവധിയും. ബ്രിട്ടൻ, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി എന്നിവിടങ്ങളിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ ഗ്യാപ്പ് ഈ സമ്മറോടെ യൂറോപ്പിലെ എല്ലാ ഷോറൂമുകളും അടയ്ക്കാനുള്ള തീരുമാനത്തിലാണ്. യൂറോപ്പിലാകെ 129 ഷോറൂമുകളും നാനൂറിലേറെ ഫ്രാഞ്ചൈസികളുമുള്ള കമ്പനി ഹൈസ്ട്രീറ്റുകളിൽനിന്നും അപ്രത്യക്ഷമാകുമ്പോൾ തൊഴിൽ രഹിതരാകുന്നത് ആയിരക്കണക്കിന് ആളുകളാണ്. ഷോറൂമുകൾ പൂട്ടിയാലും ഇ-കൊമേഴ്സിലൂടെ കമ്പനി നിലനിൽക്കും. നിലവിലെ സ്ഥിതിയിൽ മേയ് മാസത്തോടെ കമ്പനി 740 മില്യൺ പൗണ്ട് നഷ്ടത്തിലാകുമെന്നാണ് വിലയിരുത്തൽ. ഇതാണ് ഷോറൂമുകൾ എല്ലാം അടയ്ക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
ഗ്യാപ്പിനു പുറമേ വസ്ത്രവ്യാപാര നിർമാണ മേഖലയിലെ പല വമ്പന്മാരും പ്രതിസന്ധിയിൽ ആണെന്നാണ് വാർത്തകൾ. അഡ്മിനിസ്ട്രേഷനിലേക്ക് നീങ്ങുന്ന എഡിൻബറോ വൂളൻ മില്ലിൽ 21,000 പേരുടെ ജോലിയാണ് തുലാസിലാടുന്നത്. ഓഗസ്റ്റ് മാസത്തോടെ ഏതാനും ഷോറൂമുകൾ പൂട്ടുമെന്നും ഇതിന്റെ ഭാഗമായി നിരവധി ജീവനക്കാരെ കുറയ്ക്കുമെന്നും ഡെബനാംസും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
1,700 പേരുടെ ജോലി ഇല്ലാതാക്കി ഡിഡബ്ല്യു സ്പോർട്സ് ഇപ്പോൾ തന്നെ അഡ്മിനിസ്ട്രേഷൻ നടപടികളിലാണ്. സ്കോട്ട്ലൻഡ് ആസ്ഥാനമായുള്ള എം ആൻഡ് കോ ക്ലോത്തിംങ് റീട്ടെയ്‌ലറു ലിക്യുഡേഷൻ നടപടികളിലാണ്. ഇവിടെ 400 പേർക്കാണ് ഇതിനകം ജോലി നഷ്ടപ്പെട്ടത്.
യറോപ്പിൽ പ്രത്യേകിച്ച് ബ്രിട്ടനിൽ ഏവിയേഷൻ, ടൂറിസം, ഹോസ്പിറ്റാലിറ്റി, എന്റർടെയിന്റ്മെന്റ്, ടെക്സ്റ്റൈൽ മേഖലകളിലെ കമ്പനികളാണ് കോവിഡ് മൂലം ഏറെ പ്രതിസന്ധിയിലായതും അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതും.