ADVERTISEMENT

റോം ∙ ഇറ്റലിയിൽ ഓരോ മൂന്നു ദിവസങ്ങളിലും ഒരു സ്ത്രീ എന്ന രീതിയിൽ കൊല്ലപ്പെടുന്നുവെന്ന് കണക്കുകൾ. യൂറോപ്യൻ യൂണിയന്റെ ഗവേഷണ ഏജൻസിയായ യൂറസിന്റെ പഠന റിപ്പോർട്ടിലാണ് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട രാജ്യാന്തര ദിനത്തിന് മുന്നോടിയായി ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ ഏജൻസി തയാറാക്കിയ റിപ്പോർട്ട് ഇന്നലെയണ് പുറത്തുവന്നത്.

2000 മുതൽ 2020 ഒക്ടോബർ വരെ ഇറ്റലിയിൽ 3344 സ്ത്രീകൾ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ടിൽ പറയുന്നു. 2020ന്റെ ആദ്യ 10 മാസങ്ങളിൽ മാത്രം 91 സ്ത്രീകൾ കൊല്ലപ്പെട്ടു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 99 ആയിരുന്നു. ഈ വർഷം ജനുവരി മുതൽ ഒക്ടോബർവരെ കുടുംബ പശ്ചാത്തലത്തിൽ നടന്ന സ്ത്രീ കൊലപാതകങ്ങളുടെ എണ്ണം 81 ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 85 സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു.

ജനുവരി- ഒക്ടോബർ കാലയളവിൽ സ്വന്തം ഭർത്താവിനാൽ കൊല്ലപ്പെട്ടത് 56 സ്ത്രീകളാണ്. 2019 ലും ഇത്രയും സ്ത്രീകൾ സമാനരീതിയിൽ കൊല്ലപ്പെട്ടിരുന്നു. അയൽക്കാരുടെ അക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ നിരക്കും ഉയർന്നിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് ദശകത്തിനിടെ രാജ്യത്തു നടന്ന 11,133 കൊലപാതകങ്ങളിൽ 30 ശതമാനത്തിലും സ്ത്രീകളായിരുന്നു ഇരകൾ. ജീവിതപങ്കാളികളോ മുൻ പങ്കാളികളോ വധിച്ചത് 66.2% സ്ത്രീകളെയാണ്. 

italy-women-death-increased

രാജ്യത്തെ കോവിഡ് ലോക്ഡൗൺ കാലയളവ് സ്ത്രീ കൊലപാതകങ്ങളുടെ എണ്ണത്തിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച മൂന്നുമാസത്തെ ലോക്ഡൗൺ കാലയളവിൽ 80.8% ഗാർഹിക കൊലപാതകങ്ങളാണ് നടന്നത്. വനിതാ കൊലപാതകങ്ങളുടെ എണ്ണം ലോക്ഡൗൺ സമയത്ത് മൂന്നിരട്ടിയായി വർധിച്ചുവെന്നാണ് കണക്കുകൾ. കോവിഡ് മൂലമുള്ള സാമൂഹിക ഒറ്റപ്പെടൽ, സാമ്പത്തിക അരക്ഷിതാവസ്ഥ ഉൾപ്പെടെയുള്ള ഘടകങ്ങൾ ഗാർഹിക അക്രമണങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. 

ഇന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ലോകത്ത് വ്യാപകവും നിരന്തരവും വിനാശകരവുമായ മനുഷ്യാവകാശ ലംഘനങ്ങളായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്രസഭ നിരീക്ഷിച്ചു. ലോകമെമ്പാടുമുള്ള 35% സ്ത്രീകളും അവരുടെ ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ശാരീരിക-ലൈംഗിക അക്രമണത്തിന് ഇരയായിട്ടുണ്ടെന്നും യുഎൻ വിലയിരുത്തുന്നു. ഇന്നലെ റിപ്പോർട്ടു പുറത്തുവന്നതു മുതൽ ഇറ്റലിയിൽ ഇതുസംബന്ധിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com