ബ്രിട്ടനിൽ കോവിഡ് ദുരന്തം തുടരുന്നു,തുടർച്ചയായ രണ്ടാംദിവസവും ആയിരത്തിലേറെ മരണം
Mail This Article
ലണ്ടൻ∙കോവിഡ് അനിയന്ത്രിതമായി തുടരുന്ന ബ്രിട്ടനിൽ തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെ മരണം. 1162 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. പുതുതായി രോഗികളായത് 52,618 പേരും. വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ 30,370 പേർ കോവിഡ് രോഗികളായി ചികിൽസയിലുണ്ട്. എല്ലാ ആശുപത്രികളിലെയും മൂന്നിലൊന്നു രോഗികളും കോവിഡ് ബാധിതരാണ്.
ഇതിനിടെ രാജ്യത്ത് കോവിഡ് വാക്സിന്റെ വിതരണം ഊർജിതമായി പുരോഗമിക്കുകയാണ് പതിനഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് ഇതിനോടകം കോവിഡ് വാക്സിന്റെ ഒന്നാം ഡോസ് നൽകിക്കഴിഞ്ഞു. ഫെബ്രുവരി മധ്യത്തോടെ 60 വയസിനു മുകളിലുള്ള എല്ലാവർക്കും മറ്റ് രോഗങ്ങൾ അലട്ടുന്നവർക്കും ആദ്യഡോസ് നൽകാനുള്ള തീവ്ര യജ്ഞത്തിലാണ് സർക്കാർ.
ആയിരത്തിലേറെ വാക്സിനേഷൻ സെന്ററുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴ് വൻകിട വാക്സിനേഷൻ സെന്ററുകൾ ആരംഭിച്ച് നടപടികൾ ത്വരിതപ്പെടുത്തും. താൽക്കാലികമായി നിർമിച്ച നേറ്റിംങ്ങേൽ ആശുപത്രികളെ വാക്സിനേഷൻ ഹബ്ബുകളാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് സർക്കാർ.