ബ്രിട്ടനിൽ വീണ്ടും മലയാളി മരണം ; പാസ്റ്റർ സിസിൽ ചീരൻ കോവിഡ് ബാധിച്ച് മരിച്ചു
Mail This Article
ലണ്ടൻ∙ കോവിഡ് മഹാമാരിയിൽ ബ്രിട്ടനിൽ ഒരു മലയാളി മരണം കൂടി. മാഞ്ചസ്റ്ററിലെ പെന്തകോസ്ത് ചർച്ചിന്റെ പാസ്റ്റർ സിസിൽ ചീരനാണ് (46) ഇന്നലെ രാത്രി മരിച്ചത്. കോവിഡ് ബാധിതനായി രണ്ടാഴ്ചയിലേറെയായി ചികിൽസയിലായിരുന്നു. ഒടുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസ തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി പത്തരയോടെ മരിച്ചത്. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി തൊടുവെട്ടി സ്വദേശിയാണ് പാസ്റ്റർ സിസിൽ ചീരൻ. ഭാര്യ- ബിജി ചീരൻ മാഞ്ചസ്റ്റർ റോയൽ ഇൻഫെർമറി ആശുപത്രിയിൽ നഴ്സാണ്. ഗ്ലെൻ (19), ജെയ്ക് (15) എന്നിവർ മക്കളാണ്.
കോവിഡ് വ്യാപനം അതിരൂക്ഷമായ ബ്രിട്ടനിൽ നൂറുകണക്കിന് മലയാളികളാണ് രോഗം മൂലം വലയുന്നത്. നിരവധിപേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുമുണ്ട്.
മാർച്ച്- ഏപ്രിൽ കാലത്തെ രോഗവ്യാപന സമയത്ത് സംഭവിച്ചതിനേക്കാൾ മരണനിരക്ക് മലയാളികൾക്കിടയിൽ കുറവാണെങ്കിലും രണ്ടാം രോഗവ്യാപനത്തിൽ ഇതിനോടകം ഒമ്പതു മലയാളികൾക്കാണ് ജിവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം ബെൽഫാസ്റ്റിലെ സോജനും ലണ്ടനിലെ ജോൺ വർഗീസും കോവിഡ് മൂലം മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബ്രിട്ടണിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി ഇപ്പോൾ പാസ്റ്റർ ചീരന്റെ മരണം. മാഞ്ചസ്റ്ററിലെ മലയാളികൾക്കെല്ലാം സുപരിചിതനും ഏറെ പ്രിയങ്കരനുമായിരുന്നു പാസ്റ്റർ.