വത്തിക്കാനിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ തുടങ്ങി; മാർപ്പാപ്പ വാക്സീൻ സ്വീകരിച്ചു
Mail This Article
റോം∙ വത്തിക്കാനിൽ കോവിഡ്- 19 പ്രതിരോധ വാക്സിനേഷൻ നടപടികൾക്ക് തുടക്കമായി. ഇന്നലെ (ബുധൻ) ഫ്രാൻസിസ് മാർപ്പാപ്പ കോവിഡ് വാക്സിൻ സ്വീകരിച്ചു. വത്തിക്കാന്റെ സൈനിക വിഭാഗമായ സ്വിസ് ഗാർഡുകൾ വാക്സിൻ സ്വീകരിച്ചതിനു പിന്നാലെയാണ് 84 വയസുകാരനായ ഫ്രാൻസിസ് മാർപ്പാപ്പയും വാക്സിനെടുത്തത്.
കഴിഞ്ഞയാഴ്ച ഒരു ഇറ്റാലിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത് ഒരു മനുഷ്യന്റെ നൈതികമായ കടമയാണ് എന്നാണ് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടത്. . ചിലയിടങ്ങളിൽ കോവിഡ് വാക്സിനെതിരെ ഉയരുന്ന എതിർപ്പുകളെ, "വിശദീകരിക്കാൻ കഴിയാത്ത ആത്മഹത്യാപരമായ പ്രവണത" എന്നും അദ്ദേഹം വിലയിരുത്തിയിരുന്നു.
വത്തിക്കാനിലെ പോൾ ആറാമൻ ഓഡിറ്റോറിയത്തിലാണ് വാക്സിനേഷനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ആരോഗ്യ പരിപാലന പ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ, പൊതുജനങ്ങളുമായി ഇടപെടുന്ന ജീനക്കാർ, പ്രായമായവർ, വിരമിച്ച ജീവനക്കാർ എന്നിവർക്കാണ് മുൻഗണനാക്രമത്തിൽ ആദ്യം വാക്സിൻ നൽകുന്നത്.
വിശ്രമജീവിതം നയിക്കുന്ന 93 വയസുകാരനായ ബനഡിക്ട് 16-ാമൻ മാർപ്പാപ്പയും ഈ ദിവസങ്ങളിൽത്തന്നെ വാക്സിൻ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.