മലയാളി നഴ്സുമാർക്കു ബ്രിട്ടനിലെത്താൻ സുവർണാവസരം; വിദേശ നഴ്സുമാരെ ഉടൻ എത്തിക്കാൻ ശ്രമം
Mail This Article
ലണ്ടൻ∙ കോവിഡ് കാലത്ത് ബ്രിട്ടൻ ഏറ്റവുമധികം ബുദ്ധുമുട്ടുന്നത് ആശുപത്രികളിൽ വേണ്ടത്ര നഴ്സുമാരില്ലാതെയാണ്. ഇതു പരിഹരിക്കാൻ വിദേശ റിക്രൂട്ട്മെന്റിന് ഇഷ്ടംപോലെ ഫണ്ടും എല്ലാ സഹായവും മുന്തിയ പരിഗണനയുമാണ് ബ്രിട്ടനിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ നൽകുന്നത്. വിദേശ റിക്രൂട്ട്മെന്റിനായി കഴിഞ്ഞ ബജറ്റിൽ നീക്കിവച്ച 28 മില്യൺ പൗണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഏപ്രിലിൽ അവസാനിക്കാനിരിക്കെ ഈ തുക ഉപയോഗിച്ച് പരമാവധി നഴ്സുമാരെ വിദേശത്തു നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ് ട്രസ്റ്റുകൾ. അഞ്ചുവർഷം കൊണ്ട് 50000 നഴ്സുമാരെ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബോറിസ് സർക്കാർ വരും ബജറ്റിലും ഇതിനായി നല്ലൊരു തുക നീക്കിവയ്ക്കുമെന്ന് ഉറപ്പാണ്.
പതിവുപോലെ ഫിലിപ്പൈൻസിലും ഇന്ത്യയിലും, ഇന്ത്യയിൽ തന്നെ കേരളത്തിൽ നിന്നുമാണ് റിക്രൂട്ട്മെന്റ് ഏജൻസികൾ പ്രധാനമായും യോഗ്യരായ നഴ്സുമാരെ കണ്ടെത്താൻ ശ്രമിക്കുന്നത്. ഐഇഎൽടിഎസോ, ഒഇടിയോ പാസായ നഴ്സുമാർക്ക് ഒരു പൈസപോലും മുടക്കാതെ ഈ സാഹചര്യത്തിൽ ബ്രിട്ടനിലെത്താം. ഇംഗ്ലീഷ് യോഗ്യതാ പരീക്ഷ പാസായ ആവശ്യത്തിനാളുകളെ കേരളത്തിൽനിന്നും ലഭിക്കാത്ത സാഹചര്യത്തിൽ ഇൻവേർട്ടീസ് കൺസൾട്ടൻസി പോലുള്ള പ്രമുഖ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ ദുബായ് ആസ്ഥാനമായി പ്രവർത്തിച്ച്, ഗൾഫിൽനിന്നും റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏപ്രിലിനു മുമ്പ് വിവിധ ട്രസ്റ്റുകളിലേക്കായി എണ്ണൂറോളം നഴ്സുമാരെയാണ് ഇൻവേർട്ടീസ് മാത്രം ബ്രിട്ടണിലെത്തിക്കുന്നത്. ,.
സൗത്ത് പോർട്ട്, നോർത്ത് കംബ്രിയ, വോസ്റ്റർഷെയർ, നോട്ടിങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബ്രാൻസ്ലി ഫൌണ്ടേഷൻ ട്രസ്റ്റ്, ഈസ്റ്റ് സഫോക്സ് ആൻഡ് നോർത്ത് എസെക്സ് ഫൌണ്ടേഷൻ ട്രസ്റ്റ്, ലാങ്ഷെയർ ടീച്ചിംങ് ഹോസ്പിറ്റൽ, വിരാൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബ്രൈറ്റൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ തുടങ്ങി നിരവധി പ്രമുഖ ട്രസ്റ്റുകളിലേക്കാണ് ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുന്നത്. കോവിഡ് കാലമായതിനാൽ സ്കൈപ്പ്, സൂം തുടങ്ങിയ വെർച്വൽ ഫോർമാറ്റിലൂടെയാണ് അഭിമുഖം ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് നടപടികൾ.