വാക്സീന്റെ ബലത്തിൽ കരുത്താർജിച്ച് പൗണ്ട്, നൂറു രൂപയും കടന്നു വിനിമയ നിരക്ക്
Mail This Article
ലണ്ടൻ∙ ബ്രെക്സിറ്റിന്റെയും ലോക്ഡൗണിന്റെയും സമ്മർദങ്ങളെ മറികടന്ന് ബ്രിട്ടീഷ് കറൻസിയായ പൗണ്ട് കുതിച്ചുകയറി. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ രൂപയുമായുള്ള പൗണ്ടിന്റെ വിനിമയ നിരക്ക് 101 രൂപയായി ഉയർന്നു. നൂറിനും നൂറ്റൊന്നിനും ഇടയിലായിരുന്നു ഇന്നലെ പല സമയങ്ങളിലും പൗണ്ടിന്റെ വിനിമയ നിരക്ക്.
സമ്പദ് വ്യവസ്ഥയ്ക്ക് വാക്സീനേഷൻ നൽകുന്ന പ്രതീക്ഷകളാണ് പൗണ്ടിന് പെട്ടെന്ന് മൂല്യം ഉയരാൻ കാരണം. ഒന്നരക്കോടിയിലധികം ആളുകൾക്കു വാക്സീന്റെ ആദ്യ ഡോസും അഞ്ചുലക്ഷത്തോളം ആളുകൾക്ക് രണ്ടാം ഡോസും നൽകിയ സാഹചര്യത്തിൽ അടുത്തയാഴ്ചയോടെ ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുണ്ടാകുമെന്ന പ്രതീക്ഷയാണ് പൗണ്ടിന് ഡിമാൻഡ് ഉയരാൻ കാരണമായത്.
ലോക്ക്ഡൗൺ പിൻവലിക്കുന്നതു സംബന്ധിച്ച റോഡ് മാപ്പ് അടുത്ത തിങ്കളാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിക്കാനിരിക്കുയാണ്. ഇനിയൊരു ലോക്ക്ഡൗൺ നേരിടേണ്ട സ്ഥിതി ബ്രിട്ടനിൽ ഉണ്ടാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും വാക്സീനേഷനിലൂടെ കോവിഡിനെ തുരത്താനാകുമെന്ന പ്രതീക്ഷയുമാണ് പൗണ്ടിന് കരുത്തു നൽകുന്നത്. മൂന്നു വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിനിമയ നിരക്കാണ് പൗണ്ട് ഇന്നലെ ഡോളറിനെതിരേയും രേഖപ്പെടുത്തിയത്. 1.39 ഡോളറായിരുന്നു ഇന്നലെ പൗണ്ടിനെതിരായ എക്സ്ചേഞ്ച് റേറ്റ്. യൂറോപ്യൻ കറൻസിയായ യൂറോയ്ക്കെതിരേയും കഴിഞ്ഞ ഒമ്പതു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1.147 യൂറോയിലാണ് വിപണി ക്ലോസ് ചെയ്തത്.
പൗണ്ടിന്റെ മൂല്യത്തിലുണ്ടായ വർധന ഇന്നലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും പ്രകടമായി.