വത്തിക്കാനില്‍ ഓശാന തിരുനാള്‍ സ്മരണ പുതുക്കി
Mail This Article
വത്തിക്കാൻ സിറ്റി∙ യേശുവിന്റെ യെരുശലേം പ്രവേശനത്തിന്റെ ഓര്‍മ്മപുതുക്കുന്ന ഓശാന തിരുനാള്‍ വത്തിക്കാനിലും. ഫ്രാന്‍സിസ് മാര്‍പാപ്പാ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഓശാന ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ റോമിലെ സമയം രാവിലെ 10.30ന്, ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നത്. കോവിഡ് 19 പകര്‍ച്ചവ്യാധി തടയുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓശാനത്തിരുന്നാള്‍ ആഘോഷം പരിമിതപ്പെടുത്തിയിരുന്നു. ബസിലിക്കയില്‍ തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണവും നിയന്ത്രിച്ചിരുന്നു. കുരുത്തോലയും കുരിശും അഭേദ്യമാണെന്നു പാപ്പാ ഫ്രാന്‍സിസ് പറഞ്ഞു.
മനുഷ്യന്റെ ഹൃദയങ്ങളേയും മനസ്സുകളേയും അരൂപിയുടെ ശ്രേഷ്ഠത കൊണ്ടു നിറക്കുന്ന പ്രക്രിയ ദൈവം ഇന്നും തുടരുകയാണന്നും ക്രൂശിതരൂപത്തെ നോക്കുമ്പോള്‍ എല്ലാവരിലും അതു നിറയുമെന്നും ഓശാന സന്ദേശമായി പാപ്പാ പറഞ്ഞു. മറിയയെപ്പോലെ നാമും യേശുവിനെ അനുഗമിക്കണം. ഇന്തോനേഷ്യയില്‍ ഞായറാഴ്ച കത്തീഡ്രലിനു മുന്നില്‍ നടന്ന ആക്രമണത്തെ പാപ്പ അപലപിച്ചു. അക്രമത്തിന് ഇരയായ എല്ലാവര്‍ക്കുമായി അദ്ദേഹം പ്രാർഥന നടത്തി.
പാപ്പായെ കൂടാതെ 30 കര്‍ദ്ദിനാളന്മാരും 120 വിശ്വാസികളുമാണു കര്‍മ്മങ്ങളില്‍ നേരിട്ടു പങ്കെടുത്തത്. തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരുന്നു.