ബ്രിട്ടനിൽ 30 വയസിൽ താഴെയുള്ളവർക്ക് നൽകുന്നത് പുതിയ വാക്സീൻ
Mail This Article
ലണ്ടൻ ∙ അപൂർവമായെങ്കിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത പരിഗണിച്ച് മുപ്പതു വയസിൽ താഴെയുള്ളവർക്ക് ആസ്ട്ര സെനിക്ക വാക്സീനു പകരം പുതിയ വാക്സീൻ നൽകാൻ തീരുമാനം. ഇതുവരെ ആസ്ട്രാ സെനിക്ക വാക്സീൻ നൽകിയവരിൽ 79 പേർക്ക് രക്തം കട്ടപിടിക്കുന്ന പാർശ്വഫലം കണ്ടെത്തുകയും ഇതിൽ 19 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റഗുലേറ്ററുടെ നിർദേശപ്രകാരമുള്ള പുതിയ നീക്കം.
ഇവരിൽ രക്തം കട്ടപിടിച്ചത് വാക്സിനേഷൻ മൂലമാണെന്ന് ഇനിയും വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അത്തരമൊരു ആരോപണം നിലനിൽക്കുകയും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകാതിരിക്കുയും ചെയ്യുന്ന സാഹചര്യത്തിലാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റഗുലേറ്ററി ഏജൻസിയുടെ നിർദേശം. ഇതു പരിഗണിച്ചാണ് ബ്രിട്ടനിൽ മുപ്പതു വയസിൽ താഴെയുള്ളവർക്ക് പുതിയ വാക്സീൻ നൽകാൻ ആലോചിക്കുന്നത്.
ബ്രിട്ടനിൽ മൂന്നുകോടിയിലധികം ആളുകൾക്ക് ഇതുവരെ കോവിഡ് വാക്സിന്റെ ആദ്യഡോസ് നൽകിക്കഴിഞ്ഞു. ആദ്യം വാക്സീൻ സ്വീകരിച്ചവർക്കെല്ലാം രണ്ടാം ഡോസും നൽകുന്നുണ്ട്.
വാക്സിനേഷൻ പുരോഗമിക്കുന്തോറും മരണനിരക്കും രോഗവ്യാപനവും ഗണ്യമായി കുറയുന്നുണ്ട്. എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും രോഗവ്യാപനം വീണ്ടും രൂക്ഷമാകുമ്പോൾ ബ്രിട്ടനിൽ മാത്രം ഇത് കുറയുന്നത് വാക്സിനേഷൻ വ്യാപകമായതുകൊണ്ടു മാത്രമാണ്.
2763 പേർക്കു മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 45. 3536 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇപ്പോൾ കോവിഡ് ബാധിതരായി ചികിൽസയിലുള്ളത്.