നഴ്സിങ് പഠിക്കാനും ബ്രിട്ടനിലെത്താം,ആദ്യബാച്ചിൽ 22 മലയാളി വിദ്യാർഥികൾ
Mail This Article
ലണ്ടൻ∙ നിലവിൽ നഴ്സുമാർ ആയവർക്കു മാത്രമല്ല നഴ്സാകാൻ ആഗ്രഹിക്കുന്നവർക്കും ബ്രിട്ടൻ വാതിൽ തുറക്കുകയാണ്. പ്ലസ്ടുവിന് 80 ശതമാനം മാർക്കുള്ള മിടുക്കരായ വിദ്യാർഥികൾക്കാണ് ബ്രിട്ടനിൽ നഴ്സിങ് പഠനത്തിനും തുടർന്ന് എൻഎംസി റജിസ്ട്രേഷനിലൂടെ ജോലിക്കും അവസരം തുറന്നിരിക്കുന്നത്. പ്രിസ്റ്റണിലെ യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ലാങ്ക്ഷെയറിൽ മൂന്നുവർഷത്തെ നഴ്സിങ് പഠനത്തിനായി ഇത്തരത്തിൽ 22 മലയാളി വിദ്യാർഥികളാണ് ആദ്യബാച്ചിൽ എത്തിയിരിക്കുന്നത്. സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റി , സ്വാൻസി യൂണിവേഴ്സിറ്റി, ഹെഡ്ഫോർഡ്ഷെയർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പുതിയ ഈ സാധ്യതയ്ക്ക് വാതിൽ തുറന്നിരിക്കുന്നത്.
നഴ്സിങ് റിക്രൂട്ട്മെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ എലൂർ കൺസൾട്ടൻസിയുടെ കീഴിലുള്ള ഏലൂർ സ്റ്റഡീസ് എബ്രോഡ്- യുകെയാണ് ഈ യൂണിവേഴ്സിറ്റികളുടെ ഒഫിഷ്യൽ പാർട്നർമാരായി ഇന്ത്യയിൽ നിന്നും നഴ്സിങ് വിദ്യാർഥികളെ എത്തിക്കുന്നത്.
ഒരുവർഷം 12,000 പൗണ്ടിനടുത്താണ് യൂണിവേഴ്സിറ്റിയിലെ ഫീസ്. ഇതിനൊപ്പം താമസത്തിനും ഭക്ഷണത്തിനും യാത്രയ്ക്കുമുള്ള ചെലവുകൾകൂടി വരും. മൂന്നുവർഷത്തെ ബിഎസ്‌സി. നഴ്സിംങ് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നേരിട്ട് എൻഎംസി റജിസ്ട്രേഷനും നഴ്സിങ് ജോലിയും ലഭിക്കും. 80 ശതമാനത്തിനു മുകളിൽ മാർക്കുള്ള വിദ്യാർഥികളെ വ്യക്തിഗത ഇന്റർവ്യൂവിലൂടെയാണ് അഡ്മിഷന് തിരഞ്ഞടുക്കുന്നത്. ചില യൂണിവേഴ്സിറ്റികൾ ഐഇഎൽടിഎസ് യോഗ്യത ആവശ്യപ്പെടുന്നുണ്ടെങ്കിലും വിദ്യാർഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം ഇന്റർവ്യൂവിൽ ബോധ്യമായാൽ ഇത് ഒഴിവാക്കി നൽകും.
സമാനമായ രീതിയിൽ സ്വാൻസി യൂണിവേഴ്സിറ്റിയിലും സെൻട്രൽ ലാംങ്ഷെയർ യൂണിവേഴ്സിറ്റിയിലും മെഡിസിൽ പഠനത്തിനും അവസരമുണ്ട്. സിബിഎസ്ഇ / ഐസിഎസ്ഇ പരീക്ഷകളിൽ പ്ലസ് ടുവിന് 85 ശതമാനത്തിനു മുകളിലുള്ള മാർക്കാണ് ഇതിന് മിനിമം യോഗ്യത. ഐ.ഇ.എൽ.ടി.എസും അനിവാര്യമാണ്. പ്രതിവർഷം 45,000 പൗണ്ടാണ് എം.ബി.ബി.എസ് പഠനത്തിനുള്ള ഫീസ്. യുകെ കാറ്റ് പരീക്ഷ പാസായവർക്കാകും അഡ്മിഷൻ.
നഴ്സിങ് മെഡിക്കൽ മേഖലകളിലെ ആൾക്ഷാമം പരിഹരിക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർഥികൾക്ക് നഴ്സിങ്ങും മെഡിസിനും പഠിക്കാനുള്ള ഈ അവസരം. യുകെ ഡിഗ്രിക്കൊപ്പം ജോലിയും സെറ്റിൽമെന്റും ഉറപ്പാണെന്നതാണ് വിദ്യാർഥികളെ ഇതിലേക്ക് ആകർഷിക്കുന്ന മുഖ്യഘടകം.