ഇന്ത്യയിലെ കോവിഡ് വ്യാപനം വിലയിരുത്തി ബ്രിട്ടൻ; റെഡ് ലിസ്റ്റിലാകാൻ സാധ്യതയേറെ
Mail This Article
ലണ്ടൻ ∙ ദിവസംതോറും അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ത്യയിലെ കോവിഡ് വ്യാപനവും മരണനിരക്കും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ബ്രിട്ടൻ. ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ സ്വഭാവവും അതുണ്ടാക്കുന്ന അപകട സാധ്യതയും കൃത്യമായി വിലയിരുത്തുന്ന ബ്രിട്ടീഷ് ഹെൽത്ത് അധികൃതരുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി അടുത്ത ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർണായക തീരുമാനങ്ങളുണ്ടാകും.
ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദം അപകടകാരിയാണോ എന്നു നിശ്ചയിക്കാൻ മതിയായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്നാണ് ശാസ്ത്രവിദഗ്ധർ നൽകുന്ന സൂചന. ഇതിനോടകം എഴുപത് ഇന്ത്യൻ കോവിഡ് വേരിയന്റ് കേസുകളാണ് ഇതുവരെ ബ്രിട്ടനിൽ കണ്ടെത്തിയിട്ടുള്ളത്. ഈ കേസുകളിൽ ഉണ്ടാകുന്ന പരിണിതിയാകും ഗതാഗതനിയന്ത്രണം ഉൾപ്പെടെയുള്ള നടപടികളിലേക്കുള്ള തീരുമാനങ്ങളെ സ്വാധീനിക്കുക.
ഇനിനോടകം നാൽപതിലേറെ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ പെടുത്തി ബ്രിട്ടൻ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിലായാൽ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കു വീഴും. മറ്റു വഴികളിലൂടെ ഇന്ത്യയിൽനിന്നും എത്തുന്നവർ പത്തുദിവസത്തെ നിർബബന്ധിത ഹോട്ടൽ ക്വാറന്റീന് വിധേയരാകേണ്ടിയും വരും. ഓരോ യാത്രക്കാരനും ഭീമമായ തുക ബാധ്യതാകുന്ന തീരുമാനമാകും ഇത്.
വാക്സിനേഷനിലൂടെ കോവിഡിനെ വരിഞ്ഞുമുറിക്കിയ ബ്രിട്ടൻ അതിർത്തികളിലെ പരിശോധന കർശനമാക്കിയും ആഭ്യന്തര നിയന്ത്രങ്ങൾ കരുതലോടെ മാത്രം പിൻവലിച്ചും വിജയത്തിന്റെ പാതയിലാണ്. കേവലം പത്തുപേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് മൂലം മരിച്ചത്. പുതുതായി രോഗികളായത് 1882 പേരും. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ പുതിയ വകഭേദത്തെയും അനിയന്ത്രിതമായ രോഗവ്യാപനത്തെയും ആശങ്കയോടെ ബ്രിട്ടൻ നോക്കിക്കാണുന്നത്.
ഇതുവരെ 32 കോടി 80 ലക്ഷം പേർക്കാണ് ബ്രിട്ടൻ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് നൽകിയത്. പത്തുലക്ഷത്തോളം ആളുകൾക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞു.