യുകെയിൽ ഹോട്ടൽ ക്വാറന്റീനു വൻ തുക ; ബജറ്റ് ഹോട്ടലുകൾ അനുവദിക്കണമെന്നു യുക്മ
Mail This Article
ലണ്ടൻ∙ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും "റെഡ് സോണി"ൽപ്പെടുന്ന ഇതര വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ 10 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ പാലിക്കണമെന്ന യുകെ സർക്കാരിന്റെ കർക്കശ്ശ നിർദ്ദേശം അപ്രതീക്ഷിതമായ കനത്ത സാമ്പത്തിക ഭാരമാണു യാത്രക്കാരിൽ വരുത്തി വച്ചിരിക്കുന്നത്.
10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ചെലവിലേക്കായി 1750 പൗണ്ടാണു മുൻകൂറായി യാത്രക്കാർ അടക്കേണ്ടിവരുന്നത്. കുറഞ്ഞതു മൂന്നു പേരുള്ള ഒരു കുടുംബം ഹോട്ടൽ ക്വാറന്റീനു മാത്രമായി ആറായിരത്തോളം പൗണ്ട് അപ്രതീക്ഷിതമായി ചെലവാക്കേണ്ടി വരിക എന്നത് ഒരു സാധാരണ കുടുംബത്തിനു താങ്ങാവുന്നതിനും അപ്പുറമാണ്.
ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം എന്നനിലയിലും സാധാരണക്കാർക്കു വലിയൊരു സമാശ്വാസം എന്നനിലയിലും, ഹോട്ടൽ ക്വാറന്റീനു ബജറ്റ് ഹോട്ടലുകളും കൂടി അനുവദിക്കുവാൻ ബ്രിട്ടീഷ് സർക്കാർ തയ്യാറാകണമെന്ന് യുക്മ ആവശ്യപ്പെടുകയാണ്. ഇതു സംബന്ധിച്ച നിവേദനം ബന്ധപ്പെട്ട അധികാരികൾക്കു യുക്മ ദേശീയ സമിതി സമർപ്പിച്ചു.
ഹോട്ടൽ ക്വാറന്റീൻ സംബന്ധിച്ച് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളിൽ അയവ് വരുത്താനും യാത്രക്കാരുടെ സൗകര്യാർഥം ഹോട്ടലുകൾ തിരഞ്ഞെടുത്ത് താമസമൊരുക്കുവാൻ സാധിക്കുന്ന തരത്തിൽ വ്യവസ്ഥയിൽ അയവ് വരുത്തണമെന്നും യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ ഗവൺമെന്റിനു നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ദിവസം 50 പൗണ്ടിനും 100 പൗണ്ടിനും ഇടയിൽ ചെലവ് വരുന്ന ഹോട്ടലുകളിൽ കൂടി ക്വാറന്റീൻ സൗകര്യം അനുവദിക്കുകയാണെങ്കിൽ, ഈ ഇനത്തിൽ ഒരു കുടുംബത്തിനു വരുന്ന ചെലവ് പകുതിയായി കുറക്കാനാവുമെന്ന് യുക്മ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.