വാക്സീനിൽ കോവിഡിനെ വരുതിയിലാക്കി ബ്രിട്ടൻ; ആശുപത്രികളിലുള്ളത് 1451 പേർ, മരണം നാലുമാത്രം
Mail This Article
ലണ്ടൻ ∙ മറ്റെല്ലാ രാജ്യങ്ങളെക്കാളും മരണം വിതച്ച കോവിഡിനെ വാക്സിനേഷനിലൂടെ വരുതിയാക്കി ബ്രിട്ടൻ. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളെയും വാക്സിനേഷന് വിധേയരാക്കിയ ബ്രിട്ടൻ മഹാമാരിയെ വരുതിയിലാക്കി കഴിഞ്ഞു. ദിവസേന രണ്ടായിരത്തിൽ താഴെ ആളെകുൾ മാത്രമാണ് ഇപ്പോൾ ബ്രിട്ടനിൽ കോവിഡ് പോസിറ്റീവ് ആകുന്നത്. ആകെ ആശുപത്രിയിലുള്ളത് 1451 പേരും. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത് കേവലം നാലുപേർ മാത്രമാണ്.
ജനുവരി ആദ്യവാരം മുതൽ ഏതാണ്ട് ഫെബ്രുവരി ആദ്യവാരം വരെ ദിവസേന രണ്ടായിരത്തോളം ആളുകൾ മരിച്ചിരുന്ന സ്ഥിതിയിൽനിന്നാണ് വാക്സിനേഷനിലൂടെ ഈ മഹത്തായ നേട്ടം ബ്രിട്ടന് കൈവരിക്കാനായത്. വാക്സീന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ഒട്ടേറെ പ്രചാരണങ്ങളും അപവാദങ്ങളും ഉണ്ടായിട്ടും അവയ്ക്കൊന്നും അമിത പ്രാധാന്യം നൽകാതെ മരണത്തിൽനിന്നും ജനങ്ങളെ രക്ഷിക്കുക എന്ന ദൗത്യവുമായി സർക്കാർ മുന്നിട്ടിറങ്ങിയതോടെയാണ് ഈ ലക്ഷ്യം സാധ്യമായത്.
രാജ്യത്തെ ആകയുള്ള ഏഴുകോടിയോളം ജനങ്ങളിൽ നാലു കോടിയോളം ആളുകൾക്ക് ഇതിനോടകം കോവിഡ് വാക്സീന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ഇതിൽത്തന്നെ ഒന്നരക്കോടിയോളം പേർക്ക് രണ്ടാം ഡോസും ലഭിച്ചു. ഇവർക്കൊന്നും ഇനി കോവിഡ് വരില്ല എന്ന് ഉറപ്പു പറയാനാവില്ലെങ്കിലും വന്നാലും രോഗലക്ഷണങ്ങൾ വഷളാകാതിരിക്കുമെന്ന ഉറപ്പാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നത്.
രോഗവ്യാപനവും മരണനിരക്കും ഗണ്യമായി കുറഞ്ഞതോടെ ഘട്ടംഘട്ടമായി സർക്കാർ നിയന്ത്രണങ്ങളിലും ഇളവു വരുത്തുന്നുണ്ട്. മേയ് 17 മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിലാകുന്നതോടെ ബ്രിട്ടനിൽ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലാകും. എങ്കിലും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും വീണ്ടുമൊരു രോഗവ്യാപനത്തിന് ഇടവരുത്താതിരിക്കണമെന്നാണ് സർക്കാർ അഭ്യർഥിക്കുന്നത്.