27 ടൺ മെഡിക്കൽ ഉൽപന്നങ്ങളുമായി ബ്രിട്ടീഷ് വിമാനം; ഇന്ത്യയിലേക്ക് 1000 വെന്റിലേറ്ററുകളും ഉടൻ
Mail This Article
ലണ്ടൻ ∙ കോവിഡ് മഹാമാരിയിൽ നട്ടംതിരിയുന്ന ഇന്ത്യയിലേക്ക് ബ്രിട്ടൻ അടിയന്തര സഹായം എത്തിക്കുന്നു. ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ 27 ടൺ മെഡിക്കൽ ഉൽപന്നങ്ങളും ഉപകരണങ്ങളുമായി ബ്രിട്ടീഷ് എയർവേസിന്റെ പ്രത്യേക വിമാനം ഇന്നു വൈകുന്നേരം ഇന്ത്യയിലേക്ക് പുറപ്പെട്ടു. നാളെ ഡൽഹിയിലെത്തുന്ന വിമാനത്തിനു പുറമേ വരുംദിവസങ്ങളിലും കൂടുതൽ സഹായങ്ങളുമായി വിമാനങ്ങളെത്തും. ആയിരം വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള അടിയന്തര സഹായം ഇന്ത്യയ്ക്ക് നൽകാനാണ് ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഓക്സിജൻ സിലിണ്ടറിനൊപ്പം ശ്വസന സഹായികൾ, ഓക്സിജൻ സാച്വറേഷൻ മോണിറ്ററുകൾ, കെയർ പായ്ക്കുകൾ, എന്നിവയുൾപ്പെടെ 1349 ഐറ്റങ്ങളടങ്ങിയ ചരക്കുവിമാനമാണ് ഇന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വിവിധ ചാരിറ്റികൾ വഴി സമാഹരിച്ച ഉൽപന്നങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ രണ്ടാം കോവിഡ് വ്യാപനം ആരംഭിച്ചപ്പോൾതന്നെ 200 വെന്റിലേറ്ററുകളും 495 ഓക്സിജൻ കോൺസെൻട്രേറ്ററുകളും മൂന്ന് ഓക്സിജൻ ജനറേഷൻ യൂണിറ്റുകളും നൽകി ബ്രിട്ടൻ സഹായിച്ചിരുന്നു. ഇതിനു പുറമേ ആയിരം വെന്റിലേറ്ററുകൾകൂടി എത്തിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമെയാണ് ഹൈമ്മിഷൻ സമാഹരിച്ച ഉപകരണങ്ങളും ഓക്സിജൻ സിലിണ്ടറുകളുമടക്കം 27 ടൺ സാമഗ്രികളുമായി പ്രത്യേക വിമാനം ഇന്ന് ഇന്ത്യയിലേക്ക് പറന്നത്.
ഖൽസ എയ്ഡ് എന്ന സംഘടനയുമായി സഹകരിച്ച് കഴിഞ്ഞ ശനിയാഴ്ച 200 ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെർജിൻ അറ്റ്ലാന്റിക് വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചിരുന്നു. റെഡ് ക്രോസ് സമാഹരിക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ ഇന്ത്യയിലെത്തിക്കാൻ ഈ ആഴ്ചത്തെ ആറു വിമാനങ്ങളിൽ ബ്രിട്ടൻ ഫ്രീ കാർഗോ സ്പേസ് അനുവദിച്ചിട്ടുണ്ട്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും മാസ് വാക്സിനേഷനിലൂടെയും കോവിഡിനെ വരുതിയാക്കി പ്രതിദിന മരണം പത്തിൽ താഴെയാക്കിയ ബ്രിട്ടൻ ഇതിനായി അനുവർത്തിച്ച നടപടിക്രമങ്ങളും വൈദഗ്ധ്യവും ഇന്ത്യയുമായി പങ്കുവയ്ക്കുന്നുണ്ട്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹോനോക്കും ബ്രിട്ടീഷ് ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റിയും സയന്റിഫിക് അഡ്വൈസർ പാട്രിക് വാലൻസും ഇന്ത്യൻ ആരോഗ്യമന്ത്രിയുമായും വിവിധ വകുപ്പു സെക്രട്ടറിമാരുമായും ആശയ സമ്പർക്കത്തിലാണ്. ചൊവ്വാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള വെർച്വൽ നയതന്ത്ര മീറ്റിൽ പങ്കെടുക്കവേ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടന്‍ ഇക്കാര്യത്തിൽ ഇന്ത്യയുമായുള്ള സഹകരണത്തിന് ആക്കം കൂട്ടിയത്.
എൻഎച്ച്എസ് ഇംഗ്ലണ്ട് പ്രത്യേകം ക്ലിനിക്കൽ അഡ്വൈസറി ഗ്രൂപ്പ് രൂപീകരിച്ച് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി കോവിഡ് മാനേജ്മെന്റ് രംഗത്തെ വൈദഗ്ധ്യം പങ്കുവയ്ക്കും. ഗവേഷകരും നഴ്സിംങ് ഹെൽത്ത് പ്രഫഷണലുകളും ഡോക്ടർമാരും അടങ്ങുന്നതാണ് ഈ ക്ലിനിക്കൻ അഡ്വൈസറി ഗ്രൂപ്പ്.
കഴിഞ്ഞവർഷം ഇതേ സമയത്ത് ബ്രിട്ടൻ കോവിഡ് വ്യാപനത്തിൽ നട്ടം തിരിഞ്ഞപ്പോൾ ഇന്ത്യ ഒട്ടേറെ മരുന്നുകളും മെഡിക്കൽ ഉൽപന്നങ്ങളും നൽകി സഹായിച്ചിരുന്നു. ഇതിനു പ്രത്യുപകാരമെന്ന വിധമാണ് ഇന്ത്യയുടെ പ്രതിസന്ധിയിൽ ബ്രിട്ടന്റെ സഹായങ്ങൾ. മൂന്നു മില്യൺ പായ്ക്കറ്റ് പാരസെറ്റാമോളും 11 മില്യൺ ഫേസ് മാസ്കുകളും ലക്ഷക്കണക്കിന് പിപിഇ കിറ്റുകളും നൽകിയാണ് ഇന്ത്യ അന്ന് ബ്രിട്ടനെ സഹായിച്ചത്.
ഇന്ത്യയുടെ ആവശ്യത്തിന് ബ്രിട്ടൺ എപ്പോഴും സഹായവുമായി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവർത്തിച്ചു. കോവിഡ് വാക്സീൻ നിർമാണത്തിൽ ഇന്ത്യയും ബ്രിട്ടനും തമ്മിൽ സഹകരിച്ചു നടത്തിയ പ്രവർത്തനമാണ് ലോകത്തെ ഇപ്പോൾ ശക്തവും സുരക്ഷിതവുമാക്കുന്നതെന്ന് ബോറിസ് പറഞ്ഞു. ഓക്സ്ഫെഡ് സർവകലാശാല വികസിപ്പിച്ച ആസ്ട്ര സെനിക്ക വാക്സീൻ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ വ്യാപകമായി ഉൽപാദിപ്പിച്ച് ലോകമെങ്ങും എത്തിക്കുന്ന ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു ബോറിസിന്റെ ഈ പ്രസ്താവന.