എലിസബത്ത് രാജ്ഞി – ജോ ബൈഡൻ കൂടിക്കാഴ്ച അടുത്തയാഴ്ച
Mail This Article
ലണ്ടൻ∙ ഒരു അമേരിക്കൻ പ്രസിഡന്റിനു കൂടി ആതിഥേയത്വമരുളാൻ ബക്കിങ്ഹാം കൊട്ടാരം ഒരുങ്ങുന്നു. ജി-7 ഉച്ചകോടിക്കായി അടുത്തയാഴ്ച ലണ്ടനിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 13നു ഞായറാഴ്ച എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിൻസർ കാസിലിലാകും ഇരുവരുടെയും കൂടിക്കാഴ്ച.
അധികാരത്തിലിരിക്കെ എലിസബത്ത് രാജ്ഞി ആതിഥേയത്വമരുളുന്ന പന്ത്രണ്ടാമത്തെ അമേരക്കൻ പ്രസിഡന്റാണു ജോ ബൈഡൻ. പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും പ്രസിഡന്റ് പ്രത്യേക ചർച്ചകൾ നടത്തും. പത്താം തിയതി നടക്കുന്ന ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര- വാണിജ്യ വിഷയങ്ങൾ ചർച്ചയാകും.
കിരീടധാരണത്തിനു മുൻപു, രാജകുമാരിയായിരിക്കെ 1951ൽ അന്നത്തെ അമേരിക്കൽ പ്രസിഡന്റ് ഹാരി ട്രൂമാനെയാണ് എലിസബത്ത് രാജ്ഞി ആദ്യം ബക്കിങ്ഹാം കൊട്ടാരത്തിൽ സ്വീകരിച്ചത്. പിന്നീട് 69 വർഷത്തെ അധികാര കാലയളവിനിടെ ലണ്ടൻ ജോൺസൺ ഒഴികെയുള്ള എല്ലാ അമേരിക്കൻ പ്രസിഡന്റുമാരെയും രാജ്ഞി കൊട്ടാരത്തിൽ സ്വീകരിച്ചു. കെന്നഡി, നിക്സൺ, റൊണാൾഡ് റെയ്ഗൺ, ജോർജ് ബുഷ് സീനിയർ, ജോർജ് ബുഷ് ജൂണിയർ, ബിൽ ക്ലിന്റൺ, ഒബാമ, ട്രംപ് തുടങ്ങി ഒടുവിൽ ജോ ബൈഡനിൽ എത്തിനിൽക്കുകയാണ് ഈ അതിഥികളുടെ നിര.