12 വയസ്സുകാർക്കും ഫൈസർ വാക്‌സീൻ നൽകാൻ സ്വിറ്റ്സർലൻഡ്
Mail This Article
സൂറിക്∙ 12 വയസ്സുവരെയുള്ളവർക്ക് ഫൈസർ കോവിഡ് വാക്‌സീൻ നൽകാൻ സ്വിറ്റസർലൻഡിൽ അനുമതി. 18 - 16 വയസ്സുകാർക്കും നിലവിൽ ഫൈസർ വാക്‌സീനാണ് നൽകുന്നത്. ഇത് 12 വയസ്സുവരെയാക്കാൻ അനുമതി തേടി ഫൈസർ മേയ് ആദ്യമാണ് അപേക്ഷ നൽകിയത്. സ്വിസ്സ് ഡ്രഗ് കൺട്രോൾ ബോർഡായ സ്വിസ്സ് മെഡിക് നടത്തിയ പരിശോധനകളെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പഠന റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയാണ് അനുമതി.
സ്വിറ്റസർലൻഡിൽ ഇതുവരെ ഫൈസറിനു പുറമെ മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്സീനുകൾക്കു മാത്രമാണ് അനുമതി. ഇതിൽ തന്നെ മൊഡേണയും ഫൈസറും മാത്രമാണു രാജ്യത്ത് ഉപയോഗിക്കുന്നത്. 12 വയസ്സു വരെയുള്ളവരിൽ ഫൈസറിനു അനുമതിയുണ്ടെങ്കിൽ 18 വയസ്സ് വരെയുള്ളവരിലേ മൊഡേണയ്ക്ക് അനുമതിയുള്ളു. ഓക്സ്ഫഡിന്റെ അസ്ട്രസെനക വളരെ നേരത്തെ അനുമതിക്ക് അപേക്ഷ സമർപ്പിച്ചതാണെങ്കിലും ഇതേവരെ അനുമതി കിട്ടിയിട്ടില്ല.
നേരത്തെ യൂറോപ്യൻ യൂണിയനും 12 വയസ്സുവരെയുള്ളവരിൽ കുത്തിവയ്ക്കാൻ ഫൈസറിന് അനുമതി നൽകിയിരുന്നു. 81 ലക്ഷം ജനസംഖ്യയുള്ള സ്വിറ്റ്സർലൻഡിൽ 22 ശതമാനത്തിന് വാക്‌സീന്റെ രണ്ട് ഡോസും 38 ശതമാനത്തിന് ഒരു ഡോസെങ്കിലും കിട്ടിയിട്ടുണ്ട്. തികച്ചും സൗജന്യമാണ് കോവിഡ് വാക്‌സിനേഷൻ. നിലവിൽ പ്രതിദിന കോവിഡ് ബാധിതർ 500 ലും മരണം അഞ്ചിലും താഴെയാണ്.