ഫിൻലൻഡിൽ ജനവിധി തേടി മൂന്നു മലയാളികൾ
Mail This Article
ഹെൽസിങ്കി ∙ ജൂൺ 13ന് ഫിൻലൻഡിൽ നടക്കുന്ന മുനിസിപ്പൽ ഇലക്ഷനിൽ മുനിസിപ്പാലിറ്റികളിൽ ഭരണചക്രം തിരിക്കുവാൻ ഭാഗഭാക്കാകുവാനുള്ള ശ്രമത്തിലാണ് മൂന്നു മലയാളി സുഹൃത്തുക്കൾ. മാത്യു മയിലപ്പറമ്പിൽ (സ്വീഡിഷ് പീപ്പിൾസ് പാർട്ടി ഓഫ് ഫിൻലൻഡ്, എസ്പൂ മുനിസിപ്പാലിറ്റി), രഞ്ജിത് കുമാർ പ്രഭാകരൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ഹമീൻലിന്ന മുനിസിപ്പാലിറ്റി), റോൾസ് ജോൺ വർഗീസ് (സെന്റർ പാർട്ടി, കുവോപ്പിയോ മുനിസിപ്പാലിറ്റി) എന്നിവരാണ് അവർ. ജൂൺ 13നാണ് ജനവിധിയെങ്കിലും മേയ് 26 മുതൽ ജൂൺ 8 വരെ മുൻകൂട്ടി വോട്ട് രേഖപ്പെടുത്തുവാനുള്ള അവസരം ഉണ്ടായിരുന്നു.
കഴിഞ്ഞ 20 വർഷമായി ഫിൻലൻഡിൽ താമസിച്ചുവരുന്ന മാത്യു, കോട്ടയം കോതനല്ലൂർ സ്വദേശിയാണ്. ഭാര്യ കാതറിനോടും മക്കൾക്കുമൊപ്പം എസ്പൂവിൽ താമസിക്കുന്ന മാത്യു എൻജിനീയറും എന്റെർപ്രണറുമാണ്.
ഹമീൻലിന്ന മുനിസിപ്പാലിറ്റിയുടെ ഇപ്പോഴത്തെ വൈസ് ചെയർമാൻ കൂടിയായ രഞ്ജിത് കഴിഞ്ഞ മൂന്നു തവണ തിരഞ്ഞെടുപ്പിൽ വിജയിച്ച അനുഭവ പാഠവവുമായാണ് ഇത്തവണ ജനവിധി തേടുന്നത്. എറണാകുളം മരട് സ്വദേശിയായ രഞ്ജിത് ഫിൻലൻഡിലെ ' ഇയർ ഓഫ് ഇമ്മിഗ്രന്റ് 2013' പദവി കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ മിന്നയോടൊപ്പം കഴിഞ്ഞ 20 വർഷമായി ഇവിടെ സ്ഥിരതാമസമാക്കിയ രഞ്ജിത് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നു .
കഴിഞ്ഞ 10 വർഷമായി ഭാര്യ ക്രിഷി നോടൊപ്പം ഫിൻലൻഡിൽ താമസമാക്കിയ റോൾസ് 2017 മുതൽ കുവോപ്പിയോ മുനിസിപ്പാലിറ്റി ബോർഡ് മെമ്പറാണ് . ചെങ്ങന്നൂർ സ്വദേശിയായ റോൾസ് ഡെന്റൽ ഡോക്ടറും എന്റെർപ്രണറൂമാണ്.
ഫിൻലൻഡിലുള്ള മലയാളികൾ തങ്ങളുടെ ഈ സുഹൃത്തുക്കളുടെ വിജയത്തെ ശുഭാപ്തി വിശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. ലോകത്തിന്റെ ഏതു അറ്റത്തു ചെന്നാലും തങ്ങളുടേതായ മുദ്ര പതിപ്പിക്കുവാൻ ശ്രമിക്കുന്നവരാണ് മലയാളികൾ. മലയാളത്തിന്റെ നേതൃപാടവം ഈ നോർഡിക് നാടുകളിലും തിളങ്ങട്ടെയെന്നാണ് മലയാളികളുടെ ചിന്ത.