കേരളത്തിലെ സാമുദായിക പ്രീണനം അപകടകരം: ജോസ് പനച്ചിപ്പുറം
Mail This Article
വൂപർടൽ(ജർമനി) ∙ കേരളത്തിൽ സാമുദായിക ഇടപെടൽ മറയില്ലാതെ നടന്നുവരുന്നതായും സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഇത് വലിയ അപകടമുണ്ടാക്കുമെന്നും എഴുത്തുകാരനും മലയാള മനോരമ അസോഷ്യേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം പറഞ്ഞു. രാഷ്ട്രം യൂട്യൂബ് ചാനൽ ഒാൺലൈനായി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരനൂറ്റാണ്ട് മുൻപത്തെ സാമുദായിക സാഹോദര്യം ഇന്ന് കാണാനില്ല. മതദ്രുവീകരണവും അസഹിഷ്ണുതയും വർധിച്ചു. സമൂഹമാധ്യമങ്ങളുടെ അതിപ്രസരവും രാഷ്ട്രീയപാർട്ടികളുടെ സാമുദായിക ഇടപെടലുമാണ് ഇതിന് പ്രധാന കാരണങ്ങൾ. പണ്ട് പത്രം, റേഡിയോ വഴി മാത്രമേ ആളുകൾ വാർത്തകളറിഞ്ഞിരുന്നുള്ളൂ. ഇന്ന് ഒട്ടേറെ വഴികളുണ്ട്. ആർക്കും വാർത്ത അറിയാനും അറിയിക്കാനുമുള്ള സംവിധാനങ്ങൾ വർധിച്ചു. എഡിറ്ററില്ലാത്ത വാർത്ത എന്നാണ് സമൂഹമാധ്യമങ്ങളെ വിശേഷിപ്പിക്കാറ്. ഏതു സമൂഹ മാധ്യമത്തിലൂടെയാണെങ്കിലും ഒരു കാര്യം പോസ്റ്റ് ചെയ്യുമ്പോൾ നമ്മുടെ ഒാരോ വാക്കും സമൂഹത്തിനുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ചുരുക്കം ചിലരേ ഒാർക്കാറുള്ളൂ. മിക്കവരും മനപ്പൂർവ്വം ഒാർക്കാതെയിരിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ പാർട്ടികൾ എല്ലാ കാലത്തും സാമുദായിക ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള പ്രീണനം മറയില്ലാതെയാണ് ഇന്ന് നടക്കുന്നതെന്നും ജോസ് പനച്ചിപ്പുറം പറഞ്ഞു.
ചെയർമാൻ അഗസ്റ്റിൻ ഇലഞ്ഞിപ്പിള്ളി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ ജോസ് പനച്ചിപ്പുറത്തെ പരിചയപ്പെടുത്തി. ഡേവിസ് വടക്കുംചേരി മോഡറേറ്ററായിരുന്നു. ജീയമ്മ പ്രാർഥനാഗാനം ആലപിച്ചു.
ജോളി പടയാറ്റിൽ, ഡോ.ജോർജ് അരീക്കൽ, അഡ്വ.ടോമി കല്ലാനി, ജോസ് പുതുശ്ശേരി, ജോയ് മാണികത്ത്, മുന്നു ടോമി, ബാബു ചെമ്പകതിനാൽ, ബാബു മാത്യു, രാജൻ പാലത്തിങ്കൽ, ജോസ് ജോസഫ്, ജെയിംസ് പതിക്കൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. രോഹിത്, സിറിയക് ചെറുകാട് എന്നിവർ ഗാനമാലപിച്ചു. ഫെഡറിക് ആന്റണി, ഗ്രേസ് മറിയ എന്നിവർ സാങ്കേതിക സഹായം നൽകി.