ആകാശത്തു പിറന്ന മലയാളിക്കുഞ്ഞിനു പാസ്പോര്‍ട്ട് ; ഡോക്ടർമാർ അനുവദിച്ചാൽ കേരളത്തിലേക്കു പറക്കാം
Mail This Article
ഫ്രാങ്ക്ഫര്‍ട്ട്∙ ലണ്ടനില്‍ നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനത്തില്‍ ഒക്ടോബര്‍ 5 ന് ജനിച്ചു സൂപ്പർ ഹീറോയായി മാറിയ ആണ്‍കുട്ടിക്കു പാസ്പോര്‍ട്ട് അനുവദിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞു ഷോണിനും കുടുംബത്തിനും ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നതിനായി ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് അടിയന്തിരമായി പാസ്പോര്‍ട്ട് അനുവദിച്ചത്. ഷോൺ (Shawn) എന്നാണ് കുഞ്ഞിന്റെ പേര്.
അസിസ്റ്റന്റ് കോണ്‍സുല്‍ ഓഫിസര്‍ ഇന്ദ്രജിത്കുമാര്‍ ഷോണിന്റെ മാതാപിതാക്കളായ ഐപ്പ് ചെറിയാനും സിനി മറിയാമ്മ ഫിലിപ്പിനും ഷോണിന്റെ പുതിയ പാസ്പോര്‍ട്ട് കൈമാറി. ഒപ്പം ജനറല്‍ കോണ്‍സുലേറ്റിന്റെ സന്തോഷസൂചകമായി ബൊക്കെയും മംഗളപത്രവും സമ്മാനിച്ചു. ഡോക്ടര്‍മാര്‍ അനുവദിച്ചാലുടന്‍ ഷോണും കുടുംബവും കേരളത്തിലേയ്ക്കു പറക്കും.
ലണ്ടന്‍ – കൊച്ചി പറക്കലിനിടെ 29 ആഴ്ച പ്രായമായ അതായത് ഏഴു മാസം ഗര്‍ഭിണിയായ പത്തനംതിട്ട സദേശിനി സിനിക്കു പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഫ്ളൈറ്റിലുണ്ടായിരുന്ന രണ്ടു മലയാളി ഡോക്ടര്‍മാരുടെയും നാലു നഴ്സുമാരുടെയും സഹായത്തോടെയാണു ഫ്ളൈറ്റിലെ ബിസിനസ് ക്ളാസ്് ഏരിയയില്‍ ലേബര്‍ റൂം സജ്ജമാക്കി വിമാനാധികൃതര്‍ പ്രസവരക്ഷ ഒരുക്കിയത്.
അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും കുട്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നതിനാല്‍ 210 യാത്രക്കാരുള്ള വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കുകയും അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേയ്ക്കു മാറ്റുകയുമായിരുന്നു.
English Summary: Passport for malayali child born oin aeroplane