ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് രാജിവച്ചു
Mail This Article
വിയന്ന∙ അഴിമതി അന്വേഷണത്തിനിടെ ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് രാജിവച്ചു.വിയന്നയില്‍ ശനിയാഴ്ച രാത്രി ചാന്‍സലറിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. അഴിമതി ആരോപണത്തെച്ചൊല്ലി ഭരണമുന്നണി പാര്‍ട്ടിയ ഗ്രീന്‍സിന്‍റെ സമ്മര്‍ദ്ദത്തെ തുടന്നാണ് രാജി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ പോരാടുമെന്ന് സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു.
കുര്‍സിനെയും മറ്റ് ഒന്‍പതു പേരെയും അദ്ദേഹത്തിന്‍റെ യാഥാസ്ഥിതിക പീപ്പിള്‍സ് പാര്‍ട്ടി (ഒവിപി) യുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് ശേഷം അന്വേഷണ വിധേയമാക്കിയിരിക്കുകയാണ്.ഒരു ടാബ്ലോയ്ഡ് പത്രത്തില്‍ പോസിറ്റീവ് കവറേജ് ഉറപ്പാക്കാന്‍ താന്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ചുവെന്ന അവകാശവാദങ്ങള്‍ അദ്ദേഹം ഇപ്പോഴും നിഷേധിക്കുകയാണ്.
കുര്‍സ് ഇനി ചാന്‍സലറാകാന്‍ യോഗ്യനല്ലെന്ന് ഭരണത്തിലെ ജൂനിയര്‍ പങ്കാളിയായ ഗ്രീന്‍സ് പറഞ്ഞിരുന്നു. ഈ ആരോപണങ്ങള്‍ അദ്ദേഹത്തിന്‍റെ സഖ്യ സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചു.അടുത്തയാഴ്ച ചാന്‍സലര്‍ക്കെതിരേ അവിശ്വാസ വോട്ടെടുപ്പ് കൊണ്ടുവരുമെന്ന് ഭീഷണി മുഴക്കിയ പ്രതിപക്ഷ പാര്‍ട്ടികളുമായി ഗ്രീന്‍ ചര്‍ച്ച ആരംഭിച്ചിരുന്നതിന്‍റെ പിന്നാലെയാണ് രാജി.
ഗ്രീന്‍സിന്‍റെ നേതാവും വൈസ് ചാന്‍സലറുമായ വെര്‍ണര്‍ കൊഗ്ലര്‍ കുര്‍സിന്‍റെ രാജിയെ സ്വാഗതം ചെയ്തു. ഷാലന്‍ബെര്‍ഗുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സൂചനയും നല്‍കി.എന്നാല്‍ പാര്‍ട്ടിയുടെ നേതാവായി തുടരുമെന്നും പാര്‍ലമെന്‍റില്‍ ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.35 കാരനായ കുര്‍സ് 2017 മെയില്‍ ഒവിപിയുടെ നേതാവായി, ആ വര്‍ഷാവസാനം നടന്ന തിരഞ്ഞെടുപ്പുകളില്‍ തന്‍റെ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചു - ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട 31-ാം മത്തെ വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രത്തലവനുമായി.
2016 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒവിപിക്ക് അനുകൂലമായി അഭിപ്രായ വോട്ടെടുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ ധനമന്ത്രാലയത്തിന്‍റെ ഫണ്ട് ഉപയോഗിച്ചതാണ് വിഷയം.അനുകൂലമായ വോട്ടെടുപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതിന് പകരമായി നികുതിദായകരുടെ പണം പരസ്യത്തിനായി വാങ്ങിയതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളാണു പിന്നീട് ആരോപണമായി ഉയര്‍ന്നത്.
കുര്‍സ് ഉള്‍പ്പടെ ഒന്‍പതു വ്യക്തികള്‍, മൂന്നു സംഘടനകള്‍ എന്നിവരുടെ മേല്‍ വിശ്വാസ ലംഘനം, അഴിമതി, പക്ഷപാതം എന്നിവയാണ് ഉയര്‍ന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം, പ്രോസിക്യൂട്ടര്‍മാര്‍ ചാന്‍സലറിയിലും ധനമന്ത്രാലയത്തിലും ചാന്‍സലറുടെ മുതിര്‍ന്ന സഹായികളുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് കുര്‍സ് വിശേഷിപ്പിച്ചു.
പാര്‍ലമെന്‍ററി കമ്മീഷനില്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് മേയില്‍ തനിക്കെതിരെ നടത്തിയ പ്രത്യേക അന്വേഷണത്തില്‍ തെറ്റും അദ്ദേഹം നിഷേധിച്ചു.
കുര്‍സിന്‍റെ പകരക്കാരനായി 53 കാരനായ വിദേശകാര്യ മന്ത്രി അലക്സാണ്ടര്‍ ഷാലന്‍ബെര്‍ഗിനെ നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച ഷാലന്‍ബര്‍ഗ് അധികാരമേല്‍ക്കുമെന്നാണ് കരുതുന്നത്.പുതിയ ചാന്‍സലറായി നിയോഗിക്കപ്പെട്ട അലക്സാണ്ടര്‍ ഷാലന്‍ബെര്‍ഗ് കുര്‍സിന്‍റെ വിശ്വസ്തനാണ്.വിദേശകാര്യ മന്ത്രിയായി കുര്‍സ് ആദ്യമായി സര്‍ക്കാരില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഒരു നയതന്ത്രജ്ഞനാണ് ഷാലന്‍ബര്‍ഗ്.