യൂറോപ്പിൽ വീണ്ടും കോവിഡ് തലപൊക്കുന്നു; പലയിടത്തും ലോക്ഡൗൺ ഭീഷണി
Mail This Article
ലണ്ടൻ ∙ ശീതകാലം ആരംഭിച്ചതോടെ കോവിഡ് വീണ്ടും തലയുയർത്തിയ യൂറോപ്പിൽ വീണ്ടുമൊരു അടച്ചുപൂട്ടൽ കാലത്തിന്റെ ഭീഷണി ഉയരുകയാണ്. ഒരു ലക്ഷം പേരിൽ 1049 പേർക്കെന്ന പേരിൽ കോവിഡ് കേസുകൾ വർധിച്ച ഓസ്ട്രിയയിൽ തിങ്കളാഴ്ച മുതൽ ഇരുപതു ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.
ഫെബ്രുവരി ഒന്നു മുതൽ രാജ്യത്ത് വാക്സിനേഷൻ ഓരോ പൗരന്റെയും നിയമപരമായ കടമയാക്കാനും സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഇനിയും വാക്സീനെടുക്കാതെ മാറി നിൽക്കുന്നവരെ നിർബന്ധമായും വാക്സിനേഷന് വിധേയരാക്കാനാണ് ഇത്തരമൊരു തീരുമാനം.
ഓസ്ട്രിയയ്ക്കു പുറമേ ജർമനി, സ്ലോവാക്യാ, നെതർലൻസ്, ബൽജിയം തുടങ്ങിയ രാജ്യങ്ങളും കർക്കശമായ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. റഷ്യ ഹംഗറി എന്നിവിടങ്ങളിലും ദിനംപ്രതി കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ്.
ബ്രിട്ടനിലും കേസുകൾ കൂടുന്നുണ്ടെങ്കിലും വാക്സിനേഷൻ ഏറെക്കുറെ സമ്പൂർണമായതിനാൽ മരണനിരക്കിൽ വർധനയില്ല. 44, 242 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനും ജർമനിയും സ്വിറ്റ്സർലൻഡും കഴിഞ്ഞാൽ യൂറോപ്പിൽ ഏറ്റവുമധികം മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് ഓസ്ട്രിയ.
English Summary: Covid surge in europe