കോവിഡ്: യൂറോപ്പിൽ ഏഴു ലക്ഷം പേർ ഇനിയും മരിക്കുമെന്ന് മുന്നറിയിപ്പ്
Mail This Article
ലണ്ടൻ ∙ നിലവിലെ രോഗവ്യാപന നിരക്ക് തുടർന്നാൽ അടുത്ത ആറു മാസത്തിനുള്ളിൽ യൂറോപ്പിൽ ഏഴുലക്ഷത്തിലേറെ ആളുകൾകൂടി കോവിഡ് മൂലം മരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യൂറോപ്പിലും സമീപത്തുമുള്ള 53 രാജ്യങ്ങളിലായി ഇതിനോടകം പതിനഞ്ച് ലക്ഷത്തിലധികം ആളുകളാണ് കോവിഡ് മൂലം മരിച്ചത്.
പലരാജ്യങ്ങളിലും നാലും അഞ്ചും ഘട്ട തരംഗങ്ങളായി ആഞ്ഞടിക്കുന്ന കോവിഡ് ഒരിക്കൽക്കൂടി നിയന്ത്രണ വിധേയമല്ലാതായാൽ മാർച്ചിനകം ഏഴുലക്ഷത്തോളം ആളുകൾക്കുകൂടി ജീവൻ നഷ്ടമാകുന്ന സ്ഥിതി ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യം ഒഴിവാക്കാൻ മാസ്ക് ധരിക്കുന്നതും വാക്സിനേഷനും കൂടുതൽ സാമൂഹിക നിയന്ത്രണങ്ങളും സ്വാകരിക്കേണ്ടതുണ്ടെന്നും സംഘടന നിർദേശിക്കുന്നു.
ഓസ്ട്രിയ, ജർമനി, സ്ലോവാക്യ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ബൽജിയം തുടങ്ങിയ രാജ്യങ്ങളിലെല്ലാം ദിവസേനയെന്നോണം കോവിഡ് കേസുകൾ ഇരട്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബ്രിട്ടനിലും ദിവസേനയെന്നോണം കേസുകൾ പെരുകുന്നു. എന്നാൽ വാക്സിനേഷൻ ബൂസ്റ്റർ ഡോസിലെത്തി നിൽക്കുന്ന ബ്രിട്ടനിൽ മരണനിരക്ക് ഉയരുന്നില്ല എന്നത് ആശ്വാസകരമാണ്.
ഇപ്പോൾ മുതൽ 2022 മാർച്ചുവരെയുള്ള ശൈത്യകാലത്ത് മറ്റൊരു ദുരന്തം യൂറോപ്പിനെ വേട്ടയാടാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
English Summary: WHO warns of 700,000 more COVID deaths in Europe by March