ജര്‍മനിയില്‍ നിര്‍ബന്ധിത വാക്സിനേഷന്‍ നിയമമായേക്കും
Mail This Article
ബര്‍ലിന്‍ ∙ ജർമനിയില്‍ നിര്‍ബന്ധിത വാക്സിനേഷന്‍ നിയമപരമായി നടപ്പാക്കാനാവുമോ എന്ന വിഷയത്തില്‍ ശക്തമായ ചര്‍ച്ച ഉയര്‍ന്നു തുടങ്ങി. ജർമനിയില്‍ വർധിച്ചുവരുന്ന ഗുരുതരമായ കോവിഡ് സാഹചര്യം നിര്‍ബന്ധിത വാക്സിനേഷന്‍ എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കൂടുതല്‍ കാരണമായിരിയ്ക്കയാണ്. എന്നാല്‍ ചില വിമര്‍ശകര്‍ പറയുന്നത് നിര്‍ബന്ധിത കുത്തിവയ്പ്പ് ഭരണഘടനയ്ക്ക് വിരുദ്ധമാകുമെന്നാണ്.
ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍ തുടങ്ങി, ചില സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും പ്രത്യേകിച്ച് അപകടസാധ്യതയുള്ള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവര്‍ക്കും നിര്‍ബന്ധിത വാക്സിനേഷന്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ വ്യാഴാഴ്ച 16 ഫെഡറല്‍ സംസ്ഥാനങ്ങളുടെ തലവന്മാര്‍ ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
മെഡിക്കല്‍, നഴ്സിങ് പ്രഫഷനുകള്‍ക്കായി നിര്‍ബന്ധിത വാക്സിനേഷനുകള്‍ അവതരിപ്പിക്കുന്നതിനുള്ള ബില്‍ ഫെഡറല്‍ ആരോഗ്യ മന്ത്രാലയം തയാറാക്കുമെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ (സിഡിയു) തിങ്കളാഴ്ച പറഞ്ഞു, ഇത് ആശുപത്രികളിലെയും കെയര്‍ ഹോമുകളിലെയും മൊബൈല്‍ കെയര്‍ സേവനങ്ങളിലെയും ജീവനക്കാര്‍ക്ക് ബാധകമാകും. എന്നാല്‍ പൊതുജനങ്ങള്‍ക്കായി നിര്‍ബന്ധിത കോവിഡ് വാക്സീനുകള്‍ പരിഗണിക്കാനാവുമോ എന്ന വിഷയം തര്‍ക്കത്തിലാണ്.ജര്‍മ്മനിയില്‍ നിര്‍ബന്ധിത വാക്സീന്‍ ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി ഹെയ്ക്കോ മാസ് പറഞ്ഞത് ഭരണഘടനാപരമായ വീക്ഷണത്തിലാണ്.
എന്നിരുന്നാലും, എല്ലാ നിയമപരമായ അവകാശങ്ങളെയും പോലെ, മറ്റ് മത്സരപരമായ ആശങ്കകളാല്‍ ഇത് പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ട്. നിര്‍ബന്ധിത വാക്സിനേഷനുകള്‍ ജർമനിയില്‍ നടപ്പാക്കിയിട്ടുണ്ട്. വസൂരിക്കെതിരെ നിര്‍ബന്ധിത വാക്സിനേഷന്‍ 1874 ല്‍ ഇംപീരിയല്‍ വാക്സിനേഷന്‍ ആക്ട് വഴി കൊണ്ടുവന്നു. ഈ നിര്‍ബന്ധിത വാക്സിനേഷന്‍ നിരവധി പതിറ്റാണ്ടുകളായി തുടര്‍ന്നു, 1970 മുതല്‍ ക്രമേണ നിര്‍ത്തലാക്കപ്പെട്ടു.