വ്യാജ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റുമായി യാത്ര: ഒരു വർഷം തടവും 1600 യൂറോ പിഴയും ശിക്ഷ വിധിച്ചു
Mail This Article
ബ്രസൽസ് ∙ വ്യാജ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്രാ നിയമങ്ങൾ മറികടക്കാൻ ശ്രമിച്ച വ്യക്തിക്ക് 12 മാസം തടവും 1600 യൂറോ പിഴയും വിധിച്ചു. ബെൽജിയത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും നെഗറ്റീവ് പിസിആർ അല്ലെങ്കിൽ റാപ്പിഡ് ആന്റിജൻ പരിശോധനാ ഫലം ഉണ്ടായിരിക്കണമെന്നാണ് പ്രാദേശിക നിയമം. ഇതാണ് പ്രതിയായ വ്യക്തി ലംഘിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു. മറ്റു പ്രതികൾക്ക് ആറു മാസത്തെ തടവും 1600 യൂറോ വീതം പിഴയും ലഭിച്ചതായി ബെൽജിയം വാർത്താ സൈറ്റായ ഏവിയേഷൻ 24 റിപ്പോർട്ട് ചെയ്തു.
ബ്രസൽസ് വിമാനത്താവളത്തിലെ അതിർത്തി കാവൽക്കാർ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ വ്യാജ പരിശോധനാ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച 820 പേരെ പിടികൂടിയിട്ടുണ്ട്. കൂടുതൽ നടപടികളിൽ നിന്നു രക്ഷപ്പെടാൻ ബഹുഭൂരിപക്ഷം പേരും ഉടനടി 750 യൂറോ പിഴ അടച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. പിടിക്കപ്പെടുന്നവരിൽ 20 ശതമാനം പേർ പിഴയെ എതിർക്കുകയും വിഷയം കോടതിയിൽ എത്തിക്കുകയും ചെയ്യുന്നു ചെയ്യുന്നു.
160 പേർക്കെതിരെയാണ് പ്രോസിക്യൂട്ടർമാർ കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച ബാക്ക്‌ലോഗിൽ നിന്നുള്ള ആദ്യത്തെ സംഘത്തിന്റെ കേസാണ് ക്രിമിനൽ കോടതി കൈകാര്യം ചെയ്തത്. പ്രതികളിൽ ഭൂരിഭാഗവും കോടതിയിൽ ഹാജരായില്ല, എന്നാൽ ഒരു സ്ത്രീ തന്റെ നിരപരാധിത്വം വാദിക്കുകയും ആറു മാസത്തെ തടവും പിഴയും ഒഴിവാക്കുകയും ചെയ്തു. മറ്റു മൂന്ന് പ്രതികൾക്ക് 60 മണിക്കൂർ വീതം സാമൂഹിക സേവനം പൂർത്തിയാക്കാൻ ഉത്തരവിട്ടു.