ഇന്ത്യക്കാര്‍ക്കെതിരെ ജര്‍മനിയില്‍ വംശീയ അധിക്ഷേപം
Mail This Article
ബര്‍ലിന്‍ ∙ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കൗഫ്ലാന്റിന്റെ മാഗ്ഡെബുര്‍ഗ് ശാഖകളില്‍ നിന്നു രണ്ട് ഇന്ത്യക്കാരെ ജീവനക്കാർ പുറത്താക്കി. ശാരീരികമായി ബലംപ്രയോഗിച്ച് അവിടുത്തെ സെക്യൂരിറ്റിക്കാര്‍ ഇന്ത്യക്കാരെ പിടിച്ച് പുറത്താക്കുകയായിരുന്നു. ഇന്ത്യക്കാരിയായ ശ്രുതി ലേഖയുടെ ട്വിറ്റര്‍ പോസ്ററാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. ഇവര്‍ യുഎന്‍ പ്രതിനിധിയും ജനീവയിലെ ലോക സമാധാനത്തിനായുള്ള വനിതാ പ്രമോഷന്റെ യുവജന സംരംഭത്തിന്റെ കോര്‍ഡിനേറ്ററുമാണെന്നാണു റിപ്പോർട്ട്.
കൗഫ്ലാന്‍ഡിലെ ജീവനക്കാര്‍ ഇവരെ ആക്രമിക്കുകയും വംശീയമായി അപമാനിക്കുകയും ചെയ്തു. കൗഫ്ലാന്‍ഡിൽ നിന്നും ഇവർ വാങ്ങിയ പാല്‍ മോശമാണന്നു പറഞ്ഞപ്പോഴായിരുന്നു ആക്രമണം. ബുധനാഴ്ച വൈകുന്നേരം ഇവർ വാങ്ങിയ പാല്‍ മോശമാണെന്നും, അതുപയോഗിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തതായി വ്യാഴാഴ്ച ഷോപ്പിലെത്തി വിവരം അറിയിച്ചു. മാത്രമല്ല 30 യൂറോയോളം നഷ്ടപരിഹാരം വേണമെന്നും ഇവർ വാദിച്ചു. ഇതാണ് ഷോപ്പധികാരികളെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് വംശീയ അധിക്ഷേപത്തോടെ ഇന്ത്യക്കാരെ ഷോപ്പില്‍ നിന്ന് പുറത്താക്കിയത്.
മാഗ്ഡെബര്‍ഗിലെ കൗഫ്ലാന്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ വ്യാഴാഴ്ച നടന്ന വംശീയ അധിഷേപം സോഷ്യല്‍ മിഡിയയില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായി, ഇതിനെ തുടര്‍ന്ന് ~ റീട്ടെയില്‍ ശൃംഖല പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് കൗഫ്ലാന്‍ഡ് വക്താവ് അറിയിച്ചത്.