കേരളത്തിലെ വിമാനത്താവളങ്ങളിലെ കോവിഡ് ഫലത്തിന്റെ കൃത്യതയെ കുറിച്ചു പരാതി
Mail This Article
സൂറിക്∙ കേരളത്തിലെ വിമാനത്താവളങ്ങളിലെ അര മണിക്കൂറിനുള്ളിൽ ഫലം തരുന്ന 2490 രൂപയുടെ ആർടിപിസിആർ പരിശോധനയുടെ കൃത്യതയെ കുറിച്ചു പ്രവാസികൾക്കിടയിൽ വ്യാപക പരാതി. മൂന്നു മണിക്കൂർ റിസൾട്ടിനായി കാത്തിരിക്കണമെങ്കിലും, 500 രൂപയുടെ പിസിആർ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നതാവും വിവേകമെന്ന് പ്രവാസിലോകത്തു കൈമാറപ്പെടുന്ന നിരവധി സന്ദേശങ്ങളിലെ അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഉയർന്ന ഫീസും മേടിച്ചുള്ള റാപ്പിഡ് ടെസ്റ്റിലെ പോസറ്റിവ് റിസൽറ്റ് നിരക്ക്, സാദാ ടെസ്റ്റിനേക്കാൾ വളരെ കൂടുതലാണെന്നത്, അര മണിക്കൂറിനുള്ളിൽ ഫലം തരുന്ന ടെസ്റ്റിന്റെ കൃത്യതയെകുറിച്ചു സംശയം ഉയർത്തുന്നതായി അടുത്തിടെ നാട്ടിൽ പോയവർ പറയുന്നു.
ബൂസ്റ്റർ ഡോസുവരെ എടുത്തു, യാത്ര തുടങ്ങുന്നതിന് മുമ്പുള്ള ടെസ്റ്റിൽ നെഗറ്റിവും ആയി ഒരുമിച്ചു യാത്ര ചെയ്‌തുവരുന്ന ഒരേ കുടുംബാംഗങ്ങളിൽ ചിലർ, കോവിഡ് ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ നാട്ടിലെ അര മണിക്കൂറിൽ ഫലം വരുന്ന പിസിആർ ടെസ്റ്റിൽ കൂടുതലായും പോസറ്റിവ് ആകുന്നതാണ് പരാതിക്ക് അടിസ്ഥാനം. പോസറ്റിവ് എന്ന് തെളിഞ്ഞാൽ ഫലം ശരിയെന്ന് സ്ഥിരീകരിക്കാൻ മറ്റൊരു മാർഗവും അനുവദിക്കാതെ, പ്രവാസിയെ നേരെ ആംബുലൻസിൽ കൊറോണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരെയും സന്ദേശങ്ങളിൽ അമർഷം നിറയുന്നു. നാട്ടിലെ പരിശോധനയിൽ പോസറ്റീവ് ആയാൽ, ആവശ്യപ്പെടുന്നവർക്ക് അത് ഒന്നുകൂടെ പ്രവാസിയുടെ ചെലവിൽ ആണെങ്കിൽ പോലും ടെസ്റ്റ് നടത്തി സ്ഥിരീകരിക്കാൻ അവസരം നൽകണമെന്നാണ് മുറവിളി.
അമൃതസർ വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ സെന്ററിന്റെ ലൈസൻസ് അടുത്തിടെ റദ്ദാക്കിയതും ഗൾഫിലെ പ്രമുഖ പ്രവാസി സാമൂഹ്യ പ്രവർത്തകന് തിരുവനന്തപുരം വിമാനത്താവളത്തിലെ കോവിഡ് ടെസ്റ്റ് സെന്ററിലുണ്ടായ അനുഭവവും, പ്രവാസിലോകത്തെ സന്ദേശങ്ങളിൽ നിറയുന്നുണ്ട്. കൂടിയ ഫീസും കൊടുത്തു റാപ്പിഡ് പിസിആർ ടെസ്റ്റ് റിസൾട്ടിൽ ഭാഗ്യം പരീക്ഷിക്കേണ്ടെന്നാണ് അനുഭവസ്ഥരുടെ ഉപദേശം. കേരളത്തിലെ വിമാനത്താവളങ്ങളിലെ പിസി ആർ ടെസ്റ്റുകളുടെ നിരക്ക് ഏകികരിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ റാപിഡ് പിസിആർ ടെസ്റ്റിന് 1580 രൂപയാണു ഈടാക്കുന്നത്.
സംസ്ഥാനത്തെയും കേന്ദ്രത്തിലെയും പ്രവാസിക്ഷേമത്തിനു ചുമതലപ്പെട്ട മന്ത്രാലയങ്ങളുടെ നിസ്സംഗതയെ കുറിച്ച് പ്രവാസിലോകത്തു രോഷം പുകയുന്നുണ്ട്. കൊറോണ നിയമങ്ങൾക്കുള്ളിൽ നിന്നു കൊണ്ടു തന്നെ, ചുരുങ്ങിയ അവധിക്കു നാട്ടിലെത്തുന്ന പ്രവാസികൾക്കു സാധ്യമായ ഇളവുകൾ നൽകാൻ, പ്രവാസിക്ഷേമ വകുപ്പുകൾ ഒന്നും തന്നെ ഇടപെടുന്നില്ലെന്നാണ് വിമർശനം. നാട്ടിലെത്തിയുള്ള പിസിആർ ടെസ്റ്റ് ഫലം നെഗറ്റീവായാലും പ്രവാസികൾ 14 ദിവസം ക്വാറന്റീനിൽ ഇരിക്കണമെന്നാു നിലവിലെ നിയമം.