അപകടത്തിൽ ഞെട്ടി യുകെ മലയാളികൾ; ജീവൻ നഷ്ടമായത് രണ്ടു പേർക്ക്, പരുക്കേറ്റവർ ആശുപത്രിയിൽ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ ഗ്ലോസ്റ്ററിനു സമീപം ചെൽസ്റ്റർഹാമിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾക്ക് ജീവൻ നഷ്ടമായ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്. ചെൽസ്റ്റർഹാമിലെ പെഗ്ഗിൾസ്വർത്തിൽ എ-436 റോഡിൽ ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം. മലയാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് റോഡിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകൾ തടസപ്പെട്ടു.
മരിച്ച ബിൻസിന്റെ ഭാര്യയ്ക്കും രണ്ടുവയസുള്ള കുഞ്ഞിനും അർച്ചനയുടെ ഭർത്താവ് നിർമൽ രമേശിനും അപകടത്തിൽ പരുക്കേറ്റു. ബിൻസിന്റെ ഭാര്യ അനഘയും കുട്ടിയും ഓക്സ്ഫെഡ് എൻഎച്ച്എസ് ആശുപത്രിയിൽ ചികിൽസയിലാണ്. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ് പരുക്കേറ്റ് ചികിൽസയിലുള്ള നിർമൽ രമേശ്.
കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ബിൻസ് രാജൻ ഭാര്യ അനഘയും കുട്ടിയും യുകെയിലെത്തിയത്. ലൂട്ടൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനിയായിരുന്നു അനഘ. കൂട്ടുകാരായ ബിൻസും നിർമലും കുടുംബസമേതം ഓക്സ്ഫെഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം.
യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതാക്കൾ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും മറ്റുമായി ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്.