ജയിൽ കൊള്ളാമോ? താമസിച്ച് അഭിപ്രായം തേടാൻ സ്വിറ്റ്സർലൻഡ്; തയാറായി നിരവധിപേർ
Mail This Article
സൂറിക്∙ ഉടൻ പ്രവർത്തനം ആരംഭിക്കാൻ പോവുന്ന ജയിലിന്റെ തെറ്റുകുറ്റങ്ങൾ ഉദ്ഘാടനത്തിനു മുൻപു കണ്ടെത്തുന്നതിന്റെ ഭാഗമായി, സ്വിറ്റ്സർലന്റ് "സന്നദ്ധ" ജയിൽപുള്ളികളെ തേടുന്നു. നാലു ദിവസത്തെ ട്രയൽ ജയിൽ വാസത്തിന് 241 തടവുകാരെയാണ് വേണ്ടതെങ്കിലും ഇതിനോടകം 700 പേർ അപേക്ഷിച്ചിട്ടുണ്ട്. ഫെബ്രുവരി 13 വരെയുള്ള അപേക്ഷകളേ പരിഗണിക്കൂ.
നാലു ദിവസം സൂറിക്കിലെ ജയിലിൽ കിടക്കാൻ തയാറുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിഫലം ഇല്ലെങ്കിലും, നോൺ വെജ് അടക്കമുള്ള ഭക്ഷണം സമയാസമയങ്ങളിൽ കിട്ടും. മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാം. സെക്യൂരിറ്റി ചെക്കിനു വിധേയനാകുന്നതിനൊപ്പം, ജയിൽ വകുപ്പിന് ഒരു സമ്മതപത്രവും ഒപ്പിട്ടു നൽകണം. പുറത്തിറങ്ങുന്നതിനു മുമ്പായി "തടവിലെ" ന്യൂനതകൾ അധികൃതരെ അറിയിക്കേണ്ടതുണ്ട്. ട്രയൽ പുള്ളികൾക്കു നാലു നാളത്തെ തടവ് നേരത്തെ അവസാനിപ്പിക്കണം എന്നു തോന്നിയാലും പ്രശ്‌നമില്ല. പുറത്തു പോകുന്നവർക്ക് പകരമായി വെയിറ്റിങ് ലിസ്റ്റിലുള്ളവർ അകത്തു കേറും.
കുറ്റകൃത്യ ശരാശരി 0.7 ലും താഴെയായ രാജ്യത്ത് ജയിൽ വാസം എന്തെന്നറിയാനുള്ള ജിജ്ഞാസയാണ് അകത്തുകിടക്കാനുള്ള തള്ളിനു പിന്നിൽ. അഞ്ചു ശതമാനത്തിലും താഴെയാണ് സ്വിറ്റ്സർലന്റിലെ തൊഴിലില്ലായ്‌മ നിരക്ക്. ജയിലിൽ കിടക്കാൻ തിരഞ്ഞെടുക്കപ്പെട്ടാൽ, അഴിക്കുള്ളിലാവാൻ ജോലിയിൽ നിന്ന് അവധി എടുക്കേണ്ടിവരുമെന്ന് ചുരുക്കം.
സൂറിക്ക് വെസ്റ്റിലെ ഗുഡ്‌സ് ട്രെയിൻ സ്റ്റേഷൻ കെട്ടിടമാണു ജയിലായി രൂപാന്തരപ്പെടുന്നത്. മാർച്ച് 24 മുതൽ 27 വരെയാണു നാലു ദിവസത്തെ ടെസ്റ്റ് ജയിൽവാസം. ഏപ്രിലിൽ പ്രവർത്തനം തുടങ്ങുന്ന ജയിലിൽ 241 തടവുകാർക്ക് 150 ജയിൽ ഉദ്യോഗസ്ഥരെയാണു നിയമിച്ചിട്ടുള്ളത്.