മേയ് 16 മുതൽ യൂറോപ്പിലെ വിമാനങ്ങളില്‍ മാസ്ക് നിർബന്ധമല്ല
Mail This Article
ബ്രസല്‍സ് ∙ യൂറോപ്പിലെ വിമാനങ്ങളില്‍ മാസ്ക് നിയമം ലഘൂകരിച്ചതോടെ യൂറോപ്യൻ യൂണിയൻ മേഖലയിൽ തിങ്കളാഴ്ച മുതല്‍ വിമാനങ്ങളില്‍ മാസ്ക് നിര്‍ബന്ധമല്ലാതാക്കി. യാത്രക്കാരായി പറക്കുന്ന ഏതൊരാളും ഭാവിയില്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ല, എന്നാല്‍ ആവശ്യമുള്ളവർക്ക് ധരിക്കാം. മേയ് 16 മുതലാണ് വിമാനത്താവളങ്ങളിലും വിമാനങ്ങളിലും പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നത്.
എന്നാല്‍, സ്വമേധയാ മാസ്ക്ക് ധരിക്കുന്നതില്‍ വിലക്കില്ലെന്നും യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും (ഇഎഎസ്എ) ഇയു ഹെല്‍ത്ത് അതോറിറ്റിയും (ഇസിഡിസി) അറിയിച്ചു. കൊറോണ വൈറസുകള്‍ പകരുന്നതിനെതിരായ ഏറ്റവും മികച്ച സംരക്ഷണമാണ് മാസ്ക്, അതുകൊണ്ടുതന്നെ അതോറിറ്റി ജാഗ്രത തുടരാന്‍ അഭ്യർഥിക്കുന്നതായി ബോസ് പാട്രിക് കൈ പറഞ്ഞു.
യൂറോപ്പിലെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇനി മുതല്‍ മാസ്ക് നിര്‍ബന്ധമല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളും അറിയിച്ചു. യാത്രക്കാര്‍ അവരുടെ വിമാനത്തിന്റെ ആവശ്യകതകള്‍ പാലിക്കുന്നത് തുടരണമെന്നും ചുമയോ തുമ്മലോ പോലുള്ള ജലദോഷ ലക്ഷണങ്ങളുള്ള ഏതൊരു യാത്രക്കാരും മാസ്ക് ധരിക്കുന്നത് ശക്തമായി പരിഗണിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകട സാധ്യതയുള്ള യാത്രക്കാര്‍ നിയമങ്ങള്‍ പരിഗണിക്കാതെ മാസ്ക് ധരിക്കുന്നത് തുടരണം. അത്തരം സാഹചര്യങ്ങളില്‍ സാധാരണ സര്‍ജിക്കല്‍ മാസ്കിനെക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം നല്‍കുന്ന FFP2/N95/KN95 തരത്തിലുള്ള മാസ്കുകള്‍ തെരഞ്ഞെടുക്കണമെന്നും ഇഎഎസ്എ ചൂണ്ടിക്കാട്ടി.