നെതർലൻഡിൽ ആവേശ തിരമാല ഉയർത്തി ജനഗണമന
Mail This Article
ആംസ്റ്റർഡാം ∙ കൊട്ടകകൾ കടന്നു മൾട്ടിപ്ലക്സും ഒടിടിയുമൊക്കെയായി മലയാള സിനിമലോകം വികസിക്കുമ്പോഴും യൂറോപ്പിലെ പല രാജ്യങ്ങളിലും ജീവിക്കുന്ന മലയാളികൾക്ക് മലയാള സിനിമകൾ വലിയ തിരശീലയിൽ പൊലിമപോകാതെ കാണാനുള്ള സാധ്യതകൾ തികച്ചും വിരളമാണ്. പ്രത്യേകിച്ച് നെതർലൻഡ് പോലൊരു രാജ്യത്ത്. എന്നാൽ പൃഥിരാജും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച പുതിയ ചിത്രമായ ‘ജനഗണമന’ നെതർലൻഡിൽ എത്തിച്ച് വിജയം കൈവരിച്ചിരിക്കുകയാണ് ഐന്തോവനിലുള്ള ലോക ഫിലിംസ്.
സമൂഹമാധ്യമങ്ങളിലും കേരളത്തിലും മികച്ച അഭിപ്രായം നേടിയ ഈ ചിത്രം, സിനിമയോടുള്ള ഇഷ്ടത്താലാണ് നെതർലൻഡിൽ പ്രദർശിപ്പിക്കാൻ സംഘം ശ്രമിച്ചത്. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം നടന്ന ഈ ശ്രമത്തിന് വലിയ പിന്തുണയാണ് ഇവിടെയുള്ള മലയാളി സമൂഹം നൽകിയത്. നെതർലൻഡിലെ മലയാളികൾ മിക്കവരും എത്തുകയും ആദ്യ പ്രദർശനം തന്നെ ഹൗസ്ഫുൾ ആക്കുകയും ചെയ്തു. സിനിമയിലെ മികച്ച സംഭാഷണങ്ങളെയും രംഗങ്ങളെയും കയ്യടികളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ജനഗണമന എന്ന ചിത്രത്തിന്റെ നാട്ടിലെ വിജയത്തിന്റെ മാറ്റൊലി മറുനാട്ടിലും മുഴങ്ങി.
സിനിമാ പ്രദർശനത്തിന്റെ അവസാനം ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണി നെതർലൻഡിലെ പ്രേക്ഷകരോട് ഫോണിൽ സംസാരിച്ചത് ഏവർക്കും കൗതുകമായിരുന്നു. തിയറ്ററിലെ ആവേശം ഒട്ടും ചോരാതെ സംവിധായകനിലേക്ക് എത്തിക്കാൻ ലോകാ ഫിലിംസിന്റെ ഉദ്യമത്തിന് സാധിച്ചു. ഇനിയും മികച്ച മലയാള ചിത്രങ്ങൾ നെതർലൻഡിൽ പ്രദർശിപ്പിക്കും എന്നുള്ള പ്രത്യാശയിലാണ് ഇവിടുത്തെ സിനിമാ പ്രേമികൾ.