ലണ്ടൻ∙കിരീടധാരണത്തിന്റെ 70–ാം വാർഷികം ആഘോഷിക്കുകയാണ് എലിസബത്ത് രാജ്ഞി. രാജാധികാരത്തിന്റെ പ്ലാറ്റിനം ജൂബിലി. രണ്ടുദിവസത്തെ സ്പെഷൽ അവധി പ്രഖ്യാപിച്ചു (ബാങ്ക് ഹോളിഡേ) നാലുനാൾ നീളുന്ന ദൈർഘ്യമേറിയ വാരാഘോഷത്തിലാണു ബ്രിട്ടൻ. രാജ്യമൊട്ടാകെ രണ്ടുലക്ഷത്തിലധികം തെരുവു പാർട്ടികളും പ്രാദേശിക ആഘോഷങ്ങളുമാണു പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ബ്രിട്ടനിലെ രണ്ടുലക്ഷത്തിലധികം വരുന്ന മലയാളി സമൂഹവും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്ലാറ്റിനം ജൂബിലിയുടെ ആഘോഷ ആരവങ്ങളിലാണ്. ഹോളിഡേ സ്പോട്ടുകളും റിസോർട്ടുകളുമെല്ലാം ബുക്ക്ചെയ്താണു കോവിഡിനു ശേഷമുള്ള ഈ വിനോദാവസരം ആളുകൾ ആഘോഷമാക്കുന്നത്.
ദശലക്ഷക്കണത്തിനാളുകൾ ആഘോഷമാക്കുന്ന ഈ ജൂബിലി ഇവന്റുകൾ കവർ ചെയ്യാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നൂറുകണക്കിനു മാധ്യമപ്രവർത്തകരാണു ലണ്ടനിലെത്തിയിരിക്കുന്നത്.
240 ഹോഴ്സ് ഗാർഡ്സിന്റെ അകമ്പടിയോടെ നടക്കുന്ന രാജ്ഞിയുടെ ജന്മദിന പരേഡോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം. സംഗീതബാൻഡ് ഉൾപ്പെടെ 1500 സൈനികരാണ് ഇതിൽ പങ്കെടുക്കുന്നത്. ഇതിൽ നേരിട്ടു പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട 7000 പേർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. നാളെ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ പ്രത്യേക താങ്ക്സ് ഗിവിങ് സർവീസുമുണ്ടാകും.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി നിരവധി സംഗീതപരിപാടികളാണു ലണ്ടനിലെ വിവിധ വേദികളിൽ ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച പ്ലാറ്റിം ജൂബിലി ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്കു സമാപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.