ജര്‍മനിയില്‍ നാണ്യപ്പെരുപ്പം റെക്കോർഡില്‍
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ നാണ്യപ്പെരുപ്പം രാജ്യത്തിന്‍റെ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 7.9 ശതമാനമാണ് മേയിലെ നാണ്യപ്പെരുപ്പം. ഉപഭോക്തൃ വിലനിലവാര സൂചിക കഴിഞ്ഞ വര്‍ഷം മേയിലേതുമായി താരതമ്യം ചെയ്തുള്ള നിരക്കാണിത്. ഏപ്രിലില്‍ രാജ്യത്തെ നാണ്യപ്പെരുപ്പം റെക്കോർഡ് ഭേദിച്ചിരുന്നു. ഇതിനെക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശവും ഉയരുന്ന ഇന്ധനവിലയുമാണ് നാണ്യപ്പെരുപ്പം ഉയരാൻ പ്രധാന കാരണങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നത്. ഒരു വര്‍ഷത്തിനിടെ 38.3 ശതമാനം വര്‍ധനയാണ് ഇന്ധനവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ വിലയില്‍ 11.1 ശതമാനവും.
നാണ്യപ്പെരുപ്പത്തിന്‍റെ ഭാരം ഉപയോക്താക്കളുടെ ചുമലില്‍നിന്ന് ഒഴിവാക്കാന്‍ നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പ്രാദേശിക യാത്രാ ടിക്കറ്റുകളുടെ നിരക്ക് കുറയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.