ജർമനിയിലെ സര്‍വകലാശാലയില്‍ കഠാര ആക്രമണം; ഒരാള്‍ മരിച്ചു , മൂന്നു പേര്‍ക്കു പരുക്ക്
Mail This Article
ബര്‍ലിന്‍∙ ജർമന്‍ യൂണിവേഴ്സിറ്റി ക്യാംപസില്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ കത്തി ആക്രമണത്തില്‍ പരുക്കേറ്റ 30 കാരിയായ സ്ത്രീ മരിച്ചു. നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഹാം നഗരത്തിലെ യൂണിവേഴ്സിറ്റി ക്യാംപസിലാണ് ആക്രമണം ഉണ്ടായത്.വെള്ളിയാഴ്ചയാണു സംഭവം നടക്കുന്നത്. ഹാം ലിപ്സ്റ്റാഡ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ അസിസ്റ്റന്റ് പ്രഫസറായ യുവതി ആണു മരിച്ചത്.
22 വയസ്സുള്ള ഒരു വിദ്യാർഥിക്കു വയറ്റില്‍ എട്ടു കുത്തേറ്റിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി ജീവനു ഭീഷണിയില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ മറ്റു രണ്ടുപേരുടെ നില ഗുരുതരമല്ല.
മറ്റു വിദ്യാർഥികള്‍ അക്രമിയെ തടഞ്ഞുവച്ചു പൊലീസിനു കൈമാറുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത 34 കാരനായ പ്രതിയെ ശനിയാഴ്ച മാനസിക പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണു റിപ്പോർട്ടുകൾ. ഇയാൾ മാനസികരോഗാശുപത്രിയില്‍ നിന്നു വെള്ളിയാഴ്ച സ്വയം ഡിസ്ചാര്‍ജ് ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ഈ യൂണിവേഴ്സിറ്റിയില്‍ നിരവധി മലയാളികള്‍ പഠിക്കുന്നുണ്ട്. ഈയടുത്ത കാലത്തായി നിരവധി മലയാളി വിദ്യാർഥികള്‍ ഇവിടെ എത്തിയിട്ടുണ്ട്. സംഭവത്തില്‍ മലയാളികള്‍ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
തിങ്കളാഴ്ച അനുസ്മരണ പരിപാടി യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിക്കുന്നുണ്ട്.