തിരുവനന്തപുരം ∙ പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഒസിഐ കാര്‍ഡ് പോലെ നാട്ടിലെ അവരുടെ സ്വത്തുക്കള്‍ക്ക് പരിരക്ഷ നല്‍കുന്ന പ്രവാസി സുരക്ഷാ ബിൽ നടപ്പില്‍ വരുത്തേണ്ടത് അനിവാര്യമെന്ന് ഒഐസിസി ആവശ്യപ്പെട്ടു.
ലോക കേരള സഭയില്‍ യൂറോപ്പ് സെക്‌ഷനില്‍ ജര്‍മനിയില്‍ നിന്നുള്ള ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി/യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കലാണ് ഈ നിര്‍ദ്ദേശം ആദ്യമായി മന്ത്രിമാരായ എം.വി.ഗോവിന്ദന്‍ മാസ്ററര്‍, അഡ്വ.ആന്റണി രാജു എന്നിവരുടെ മുമ്പാകെ അവതരിപ്പിച്ചത്. ഇക്കാര്യം പരിഗണനയില്‍ എടുക്കുമെന്നു മന്ത്രിമാര്‍ ഉറപ്പു നല്‍കി. നോര്‍ക്ക സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി മുഖേനയും സാക്ഷ്യപ്പെടുത്തി. പ്രശ്നം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് ഒരു സബ്കമ്മിറ്റിയെയും തിരഞ്ഞെടുക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
എന്‍ആര്‍ഐകളുടെ സ്വത്തുക്കള്‍, കെട്ടിടങ്ങള്‍, പാരമ്പര്യമായി ലഭിച്ച സ്വത്തുവകകള്‍, പൂർവിക സ്വത്തുക്കള്‍ ദീര്‍ഘകാലമായി നാട്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ കൈമോശം വരികയോ അന്യാധീനപ്പെടുകയോ, അന്യര്‍ കൈയ്യേറ്റം ചെയ്യുകയോ ചെയ്യുന്ന പതിവ് ഇപ്പോള്‍ സര്‍വസാധാരണമാണ്. കൂടാതെ മറ്റു സാഹചര്യങ്ങള്‍ കാരണം കേരളത്തില്‍ തിരിച്ചെത്താന്‍ കഴിയാത്തവര്‍ക്കും നിയമസാധുത ആവശ്യമായി വരികയു ചെയ്യുന്നു. ഇതിനായി സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലൂടെ ഇതു പരിഹരിക്കാന്‍ പ്രവാസി സുരക്ഷാ ബില്‍ കേരളത്തില്‍ പ്രാബല്യത്തില്‍ വരുത്തേണ്ട ആവശ്യകത ചൂണ്ടികാട്ടി. കൂടാതെ സമാധാനപരമായ ജീവിതം നയിക്കാന്‍ സര്‍ക്കാര്‍ പിന്തുണയും വേണമെന്ന് ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ ഈ നിര്‍ദ്ദേശത്തിലൂടെ ചൂണ്ടിക്കാട്ടി.

പ്രവാസികള്‍ ചുരുങ്ങിയ അവധിക്കായി നാട്ടിലെത്തുമ്പോള്‍ സ്വന്തം സ്വത്തുവകകള്‍ തിട്ടപ്പെടുത്താനായി ശ്രമിക്കുമ്പോള്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിനെ തരണം ചെയ്യാന്‍ ഒരു പ്രവാസി ലാന്‍ഡ് ഡേറ്റാബേസ് പ്രാബല്യത്തിലാക്കി വിവരങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം കൂടിയേ തീരു. അതിനാല്‍, പ്രവാസി സുരക്ഷ ബില്‍ പാസാക്കുന്നതിന് ശരിയായതും കാര്യക്ഷമവുമായ സര്‍ക്കാര്‍ സംവിധാനം നിലവില്‍ വരുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും,സാംസ്കാരിക സംഘടനകളുടെയും പങ്കാളിത്തം വേണമെന്നും ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ ലോക കേരള സഭയില്‍ അഭ്യർഥിച്ചു.