ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് ശനിയാഴ്ച കൊടിയേറും
Mail This Article
കൊളോണ്‍ ∙ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ നാല്‍പ്പതാമത്തെ തിരുനാളിനും ഭാരത അപ്പസ്തോലന്‍ മാര്‍ത്തോമാ ശ്ലീഹായുടെ തിരുനാളിനും ജൂണ്‍ 25ന് വൈകിട്ട് അഞ്ചിന് തുടക്കം കുറിയ്ക്കും. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം പ്രസുദേന്തി ആന്‍റണി സഖറിയ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി കൊടിയേറ്റം നടത്തും. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് (Regentenstrasse 4, 51063, Koeln) ആഘോഷ പരിപാടികള്‍ നടക്കുന്നത്.
ജൂണ്‍ 26നാണ് തിരുനാളിന്‍റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്തു മണിയ്ക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരിയ്ക്കും. പ്രസിദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരിയ്ക്കും. തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.
വൈക്കം സ്വദേശി ആന്‍റണി സഖറിയ, സ്മിത കുടുംബം ആണ് ഈ വര്‍ഷത്തെ പ്രസിദേന്തി. തിരുനാളിലേയ്ക്കും തിരുക്കര്‍മ്മങ്ങളിലേയ്ക്കും ഏവരേയും സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.