യുകെയിലും ഇനി ‘മലയാളത്തിളക്കം’
Mail This Article
ലണ്ടൻ ∙ ഭാഷാശേഷി വർധിപ്പിക്കുന്നതിന് സമീക്ഷ യുകെ ഗ്ലോസ്റ്റർഷെയറിൽ ആരംഭിച്ച സ്കൂളിൽ കുട്ടികൾക്ക് നൽകിയ പ്രവേശനോത്സവം ഗംഭീരമായി. ജൂലൈ രണ്ടിന് വൈകിട്ട് ബാപ്റ്റിസ്റ്റ് ചർച്ചിൽ വച്ചായിരുന്നു പരിപാടി. അമ്മ മലയാളത്തെ നെഞ്ചോടു ചേർത്തുവെച്ച് നൂറോളം കുട്ടികൾ പ്രവേശനോത്സവത്തിനെത്തിയത് പരിപാടിക്ക് ആവേശം വിതറി. മധുര പലഹാരങ്ങളും ബലൂണുകളും സമ്മാനിച്ചാണ് കുട്ടികളെ സ്വീകരിച്ചത്. മലയാള മിഷൻ കേരളയുമായി ചേർന്നാണ് സമീക്ഷ ഗ്ലോസ്റ്റർഷെയർ മലയാളം സ്കുളിൽ ഭാഷാപഠന പരീശീലനം നൽകുന്നത്.
സുരാജ് വെഞ്ഞാറുമൂട്, കോട്ടയം നസീർ, മാളവിക മേനോൻ, ഉല്ലാസ് പന്തളം, അയ്യപ്പ ബൈജു തുടങ്ങിയവർ ഓൺലൈനായി പരിപാടികൾക്ക് ആശംസകൾ നേർന്നു. റിനി കുഞ്ഞുമോൻ പ്രാർഥന ആലപിച്ചു. എലിസബത്ത് മേരി ഏബ്രഹാം സ്വാഗതം പറഞ്ഞു. സ്കൂൾ അധ്യാപികമാർ ഭദ്രദീപം കൊളുത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എംഎൽഎ ഓൺലൈനായി നിർവ്വഹിച്ചു. സമീക്ഷ മലയാളം കോർഡിനേറ്റർ ലോറൻസ് പെല്ലിശ്ശേരി അധ്യക്ഷനായിരുന്നു.
കേരള മലയാളം മിഷൻ ഡയറക്ടറും പ്രസിദ്ധ കവിയുമായ മുരുകൻ കാട്ടാക്കാട ഓൺലൈനായി പ്രഭാഷണം നടത്തി. തുടർന്ന് സിറോ മലബാർ ഗ്ലോസ്റ്റർഷെയ വികാരി ഫാ. ജിബിൻ വാമനറ്റം ആശംസകൾ അറിയിച്ചു. ‘മലയാളി എവിടെയുണ്ടോ അവിടെയെല്ലാം മലയാളം’ എന്ന കേരള സർക്കാരിന്റെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് സമീക്ഷ നാഷനൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു. സുനിൽ ജോർജ് (യുയുകെഎം സൗത്ത് വെസ്റ്റ്) ആശംസാ പ്രസംഗം നടത്തി. യോഗത്തിൽ സമീക്ഷ ഗ്ലോസ്റ്റർഷയർ സെക്രട്ടറി സാം കൊച്ചു പറമ്പിൽ നന്ദി പറഞ്ഞു.
പിന്നീട് പരിശീലനം ലഭിച്ച അധ്യാപകരായ റെമി മനോജ്, റെനി തോമസ്, ഉഷാസ് സുകുമാരൻ, നിനു ജെഡ്സൺ എന്നിവർ കുരുന്നുകൾക്ക് ക്ലാസ്സെടുത്തു. ആരംഭത്തിൽ തന്നെ പഠന വേദിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഫലം കണ്ടു തുടങ്ങിയെന്ന ആത്മ സംതൃപ്തിയോടെയാണ് രക്ഷകർത്താക്കൾ മടങ്ങിയത്. സ്കൂൾ തുടങ്ങുന്നതിന് വേണ്ട മാർഗനിർദ്ദേശങ്ങൾ ബേസിൽ ജോണിൽ നിന്നും രാജി ഷാജിയിൽ നിന്നും യഥാക്രമം ലഭിച്ചതുകൊണ്ട് സംഘാടകർക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നിറവേറ്റുവാൻ സാധിച്ചു. തുടർന്നും സഹകരണം ഉണ്ടാകുമെന്ന് ഇരുവരും വാഗ്ദാനം ചെയ്തുവെന്ന് സംഘാടകർ അറിയിച്ചു.