കൊടുംചൂടില്‍ യൂറോപ്പ് ചുട്ടുപൊള്ളുന്നു; വനങ്ങള്‍ കത്തിയമരുന്നു
Mail This Article
ബര്‍ലിൻ ∙ കൊടുംചൂടില്‍ യൂറോപ്പ് ചുട്ടുപൊള്ളുമ്പോള്‍ ചൂട് പിടിച്ച് വനങ്ങള്‍ കത്തിയമരുകയാണ്. കാട്ടുതീ മിക്ക രാജ്യങ്ങളെയും പ്രദേശങ്ങളെയും വിഴുങ്ങിക്കളഞ്ഞു. യൂറോപ്പിലെ അവധിക്കാല വിനോദകേന്ദ്രങ്ങളിൽ ചൂട്, കാട്ടുതീ, വരള്‍ച്ച തുടങ്ങിയവ ദുരന്തങ്ങളായി തീരുകയാണ്. തെക്കന്‍ യൂറോപ്പിലെ, ഏറ്റവും പ്രചാരമുള്ള അവധിക്കാല സ്ഥലങ്ങളില്‍, തീവ്രമായ ചൂടിൽ ജനങ്ങൾ പൊള്ളിയുരുകകയാണ്.
ഇറ്റലിയില്‍ അടുത്ത ദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നു. വെള്ളം ലാഭിക്കുന്നതിനായി മിലാനും വെനീസും പൊതു ജലധാരകള്‍ പ്രവർത്തിപ്പിക്കുന്നത് നിർത്തി. അഞ്ച് പ്രദേശങ്ങളില്‍ വരള്‍ച്ച അടിയന്തരാവസ്ഥ നിലവിലുണ്ട്. കാട്ടുതീയുടെ സാധ്യത വളരെയേറെയാണ്.
സ്പെയിനിലെ മലാഗ പ്രദേശത്ത് അഗ്നിശമനസേനയുടെ ഹെലികോപ്റ്ററുകള്‍ തീവ്രമായ അഗ്നിബാധയെ ചെറുക്കാന്‍ ഉപയോഗിക്കുന്നുണ്ട്. സ്പെയിനിലുടനീളം, അഗ്നിശമന സേനാംഗങ്ങള്‍ കാട്ടുതീക്കെതിരെ പോരാടുകയാണ്. സ്പെയിനിനു പുറമെ, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ അന്തരീക്ഷ താപനില ഉയര്‍ന്ന തോതിലാണ്. മിക്കയിടങ്ങളിലും കാട്ടുതീ ഉണ്ടായി. ഫ്രാന്‍സില്‍ ട്രെയിൻ പാളങ്ങള്‍ അമിതമായി ചൂടാകുന്നത് ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പല ട്രെയിനുകളും മന്ദഗതിയിലാണ് ഓടുന്നത്.