ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ വാൽസിങ്ഹാം തീർഥാടനം ഭക്തി സാന്ദ്രമായി
Mail This Article
വാൽസിങ്ഹാം∙ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് വാൽസിങ്ഹാം തീർഥാടന കേന്ദ്രത്തിലേക്കു നടന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആറാമതു തീർഥാടനം ഭക്തിസാന്ദ്രമായി.
രൂപത സ്ഥാപിതമായതിന്റെ ആറാം വാർഷികദിനത്തിൽ ജപമാല സ്തുതികളും പ്രാർഥനാ മഞ്ജരികളും നിറഞ്ഞു നിൽക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചാപ്പലിലേക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ തീർഥാടനത്തിൽ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നു വൈദികരും സന്യസ്തരും ഉൾപ്പടെ നൂറു കണക്കിനു വിശ്വാസികളാണു പങ്കെടുത്തത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആറാം വാർഷികം ആഘോഷിക്കുമ്പോൾ രൂപതയിലെ അംഗങ്ങളുടെ എണ്ണം ഇരട്ടിയോ അതിലധികമോ ആയിരിക്കുകയാണ്. ഈശോയോടും വിശുദ്ധ കുര്ബാനയോടും ദാഹമുള്ള ഒരു സമൂഹത്തെയാണ് രൂപതയോടു ദൈവം കൂട്ടിച്ചേർക്കുന്നത് ഈ ഭൂമിയിൽ ദൈവത്തിന്റെ വാസസ്ഥലമായത് പരിശുദ്ധ മറിയത്തിലാണ് അതുകൊണ്ടു തന്നെ നിത്യതയിൽ ദൈവം മറിയത്തെ വഹിക്കുകയാണ്.
മാംസമായ വചനത്തെ ഉദരത്തിൽ വഹിച്ച പരിശുദ്ധ മറിയത്തെ തിരിച്ചറിയുവാനും , അമ്മയെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ പാരമ്പര്യം തിരിച്ചറിയുന്നതും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ മനസിലാക്കുവാനും ആരാധനാക്രമ ഗ്രന്ഥങ്ങളിൽ ഉള്ള പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വിശ്വാസത്തിന്റെ രഹസ്യങ്ങൾ മനസിലാക്കുവാനും നമുക്ക് സാധിക്കണം. മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മധ്യേ വിശാസികളെ ഉത്‌ബോധിപ്പിച്ചു.
രാവിലെ ജപമാല പ്രാർത്ഥനയോടെ ആരംഭിച്ച തീർഥാടനത്തിൽ റവ ഫാ. ജോസഫ് അടാട്ട് വി.സി. മരിയൻ സന്ദേശം നൽകി . തുടർന്നു സീറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിൽ നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി . തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമ്മികതത്വം വഹിച്ചു.
രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ . ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ്മാരായ റെവ. ഫാ. ജോർജ് ചേലക്കൽ , റവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ് ഫാ. ജോസ് അഞ്ചാനിക്കൽ , രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികർ എന്നിവർ സഹകാർമ്മികർ ആയി.
കേംബ്രിഡ്ജ് റീജനൽ ഡയറക്ടർ ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തിൽ തീർഥാടനത്തിന്റെ ജനറൽ കൺവീനർമാരായ ജോസഫ് ചെറിയാൻ, സോണി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മിറ്റിയാണ് തീർഥാടനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിച്ചത്.