മങ്കിപോക്സ്: യൂറോപ്പില്‍ ആദ്യ മരണം സ്പെയിനില്‍, 24 മണിക്കൂറിനിടെ രണ്ടാം മരണവും
Mail This Article
മാഡ്രിഡ് ∙ മങ്കിപോക്സ് ബാധിച്ച് സ്പെയിനിൽ രണ്ടു മരണം. വെള്ളിയാഴ്ച മാഡ്രിഡിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ മരണവും സംഭവിച്ചിരിക്കുന്നത്. യൂറോപ്പില്‍ രോഗം ബാധിച്ച് മരണം സംഭവിച്ച ആദ്യ കേസായിരുന്നു മാഡ്രിഡിലേത്. വെള്ളിയാഴ്ച വൈകിട്ടാണ് ആദ്യ മരണം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്.
തുടർന്ന്, ശനിയാഴ്ച രണ്ടാമത്തെ മരണവും സംഭവിച്ചു. മരിച്ച വ്യക്തിയുടെ ലിംഗമോ പ്രായമോ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 3750 രോഗികളിൽ 120 പേർ ആശുപത്രിയിൽ ചികിൽസയിലാണെന്നും രണ്ടു പേർ മരിച്ചെന്നുമാണ് മന്ത്രാലയം പറയുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സ്പെയിനിൽ 4298 മങ്കിപോക്സ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ, യുഎസ്എയ്ക്ക് (4907) പിന്നിലായി സ്പെയിനിനെ രണ്ടാം സ്ഥാനത്തെത്തിച്ചു. ഏഴു മാസത്തിനും 88 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് രോഗബാധിതരെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, ബ്രസീലില്‍ മങ്കിപോക്സ് ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഫ്രിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ കേസായിരുന്നു അത്.
ജര്‍മ്മനിയില്‍, റോബര്‍ട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ ആഴ്ചയുടെ മധ്യത്തില്‍ 2410 മങ്കിപോക്സ് കേസുകള്‍ രേഖപ്പെടുത്തി. മിക്ക കേസുകളിലും മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പുരുഷന്മാര്‍ രോഗികളാണ്. അഞ്ചു കേസുകളില്‍ മാത്രമാണ് സ്ത്രീകളെ ബാധിച്ചത്, കുട്ടികളില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.