ബലിയര്‍പ്പണത്തിന് ഇനി ദിവസങ്ങള്‍ മാത്രം; പ്രാര്‍ഥനയില്‍ അയര്‍ലൻഡിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാ സമൂഹം
Mail This Article
കോര്‍ക്ക് ∙ അയര്‍ലൻഡിലെ നോക്ക് ബസിലിക്ക, ബലിയര്‍പ്പണത്തിനൊരുങ്ങി, ഈ മാസം ഒന്‍പതിന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലു മുതല്‍ ഏഴു വരെയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വചനശുശ്രൂഷയും നടക്കുക.
കോര്‍ക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി ഇടവക വികാരി ഫാ.മാത്യു കെ.മാത്യുവിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ഒന്‍പതിന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നോക്കില്‍ എത്തിച്ചേരുന്ന വിശ്വാസ സംഘം നോക്ക് ബസിലിക്ക മ്യൂസിയം സന്ദര്‍ശിക്കും.
4.15ന് സന്ധ്യാ, സൂത്താറാ നമസ്കാരം. 4.45ന് വിശുദ്ധ കുർബാന, മുഖ്യകാര്‍മികന്‍ ഫാ.മാത്യു കെ.മാത്യുവിന്റെ നേതൃത്വത്തില്‍. തുടര്‍ന്ന് ആറു മണിക്ക് ഫാ.നൈനാന്‍ പി.കുറിയാക്കോസ് വചന സന്ദേശം നല്‍കും. 6.15ന് ആശീര്‍വാദം. ഹാര്‍മണി ക്വയറിന്റെ സാന്നിധ്യവും വിശുദ്ധ കുര്‍ബാനയ്ക്കുണ്ടാകും. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ആദ്യമായാണ് നോക്ക് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് അവസരം ലഭിക്കുന്നത്.
റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 10 ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിക്കുന്ന അനുഗ്രഹത്തിന്റെ നിമിഷങ്ങളായാണ് ഈ അവസരത്തെ കാണുന്നതെന്ന് നോര്‍ക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി ഇടവക വികാരി ഫാ.മാത്യു കെ.മാത്യു പറഞ്ഞു. ഒന്‍പതിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും വചനശുശ്രൂഷയ്ക്കും എല്ലാ വിശ്വാസികളുടെയും പ്രാര്‍ഥനയും അദ്ദേഹം അഭ്യര്‍ഥിച്ചു.
പരിശുദ്ധ അമ്മയുടെയും വിശുദ്ധ ഔസേപ്പിന്റെയും വിശുദ്ധ യോഹന്നാന്റെയും കുഞ്ഞാടിന്റെയും പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധമാണ് നോക്ക് . ഇവിടേക്ക് പതിനായിരക്കണക്കിനു വിശ്വാസികളാണ് ഓരോ വര്‍ഷവും എത്തുന്നത്. മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ പല രാജ്യങ്ങളില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന പെസഹാ കുഞ്ഞാടിന്റെയും വിശുദ്ധ ഔസേപ്പിന്റെയും പ്രത്യക്ഷീകരണങ്ങളാണ് നോക്കിനെ സവിശേഷമാക്കുന്നത്.
2021ല്‍ ആണ് അയര്‍ലൻഡിലെ പ്രസിദ്ധമായ നോക്ക് തീര്‍ഥാടന കേന്ദ്രത്തെ രാജ്യാന്തര തീര്‍ഥാടക കേന്ദ്ര പദവിയിലേക്ക് ഉയര്‍ത്തുവാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്.
വിവരങ്ങള്‍ക്ക് : ബിജു മാത്യു, 0872953260