കൊടും ചൂടിൽ മഞ്ഞുരുകി; പുറത്തുവന്നത് മൃതദേഹങ്ങളും വിമാന അവശിഷ്ടങ്ങളും
Mail This Article
സൂറിക് ∙ കൊടും ചൂടിൽ ആൽപ്‌സിലെ മഞ്ഞുപാളികൾ ഉരുകുമ്പോൾ പുറത്തുവരുന്നത്, കാണാതായി പതിറ്റാണ്ടുകളായ മനുഷ്യരുടെ മൃതദേഹങ്ങളും വിമാന അവശിഷ്ടങ്ങളും. ആൽപ്‌സ് പ്രവിശ്യയായ വാലിസിൽ നിന്നും രണ്ടാഴ്ച്ചക്കുള്ളിൽ രണ്ടു മൃതദേഹങ്ങളും,1968ൽ തകർന്ന ഒരു വിമാനത്തിന്റെ അവശിഷ്ടങ്ങളുമാണ് പർവ്വതാരോഹകർ കണ്ടെത്തിയത്.
യൂറോപ്പ് മുൻപെങ്ങും ഇല്ലാത്തവിധം ഉഷ്‌ണത്തിൽ വിയർത്തൊഴുകുമ്പോൾ, പതിറ്റാണ്ടുകളായി ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളികളും ഉരുകിയൊലിക്കുകയാണ്. 1925 മുതൽ കാണാതായ ഏകദേശം മുന്നൂറോളം പേരുടെ വിവരങ്ങളാണ് വാലിസ് പൊലീസിന്റെ ഡാറ്റാ ബാങ്കിലുള്ളത്.
1926-ൽ അപ്രത്യക്ഷരായ മൂന്നു സഹോദരന്മാരുടെ അവശിഷ്ടങ്ങൾ അലറ്റ്ഷ് ഹിമപാളികളിൽ നിന്നും 2012 ൽ കണ്ടെത്തിയിരുന്നു. 1942 മുതൽ കാണാതായ ദമ്പതികളുടെ അവശിഷ്ടങ്ങൾ വലൈസിലെ സാൻഫ്ലൂറോൺ മഞ്ഞുപാളികളിൽ നിന്നും 2017ൽ ലഭിച്ചിരുന്നു.
ആഗോള താപനം കൂടുന്നതിനാൽ വർഷങ്ങളായി മഞ്ഞുപാളികൾ ഉരുകിയൊലിക്കുകയാണ്. ഇവയിൽ നിന്നും പുറത്തുവരുന്ന മൃതദേഹങ്ങൾക്കൊപ്പമുള്ള വസ്‌തുക്കളുടെ കാലപ്പഴക്കം നിർണയിക്കലാണ് ആദ്യ നടപടി. തുടർന്ന് ആ കാലത്തു അപ്രത്യക്ഷരായവരുടെ ഡാറ്റാബാങ്ക് ലിസ്റ്റ് എടുത്താണ് മൃതദേഹത്തിന്റെ തുടർന്നുള്ള ഡിഎൻഎ പരിശോധന.
English Summary :Wreckage of plane that crashed in 1968 found on Swiss glacier